print edition സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന് ഇന്ന് സമാപനം


വിജേഷ് ചൂടൽ
Published on Jan 04, 2026, 12:45 AM | 1 min read
ആനത്തലവട്ടം ആനന്ദൻ നഗർ (വിശാഖപട്ടണം): മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾക്ക് ഊർജവും തൊഴിലാളിവർഗ മുന്നേറ്റത്തിന് ദിശാബോധവും പകർന്ന് സിഐടിയു പതിനെട്ടാം അഖിലേന്ത്യ സമ്മേളനം ഞായറാഴ്‌ച വിശാഖപട്ടണത്ത് സമാപിക്കും. അടിയന്തരമായി നേടിയെടുക്കേണ്ട ലക്ഷ്യങ്ങൾക്കായി സംഘടനയെ ശക്തമാക്കാനും തൊഴിലാളികളുടെ പോരാട്ടത്തിന് സമൂഹത്തിന്റെയാകെ പിന്തുണയാർജിക്കാനുമുള്ള കർമപദ്ധതിക്ക് സമ്മേളനം രൂപം നൽകും.
സിഐടിയു മുന്നോട്ടുവയ്‌ക്കുന്ന ബദലുകളും ഏറ്റെടുക്കേണ്ട ദൗത്യങ്ങളും സംബന്ധിച്ച രൂപരേഖ ശനിയാഴ്ച ചർച്ചചെയ്‌തു. ഞായറാഴ്ച രാവിലെ ജനറൽ സെക്രട്ടറി ചർച്ചകൾക്ക് മറുപടി പറയും. ദൗത്യങ്ങൾ സംബന്ധിച്ച രേഖയും ട്രഷററുടെ റിപ്പോർട്ടും ക്രഡൻഷ്യൽ റിപ്പോർട്ടും സമ്മേളനത്തിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് പുതിയ ഭാരവാഹികളെയും ജനറൽ കൗൺസിലിനെയും വർക്കിങ് കമ്മിറ്റിയെയും തെരഞ്ഞെടുക്കും. പ്രസിഡന്റിന്റെ ഉപസംഹാര പ്രസംഗത്തോടെ പ്രതിനിധി സമ്മേളനം അവസാനിക്കും.
പകൽ രണ്ടിന് അംബേദ്കർ സ്റ്റാച്ചുവിലെ ആർടിസി കോംപ്ലക്സിൽനിന്ന് തൊഴിലാളിറാലി തുടങ്ങും. മുനിസിപ്പൽ സ്‌റ്റേഡിയത്തിൽ ചേരുന്ന പൊതുസമ്മേളനത്തിൽ പുതിയ ഭാരവാഹികളും മുതിർന്ന നേതാക്കളും സംസാരിക്കും. പ്രജാനാട്യ മണ്ഡൽ പ്രവർത്തകരുടെ വിപ്ലവഗാനങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും.










0 comments