ഗുജറാത്തിൽ ഒബ്‌സർവേഷൻ ഹോമിൽ നിന്ന് 11 കുട്ടികൾ ചാടിപ്പോയി

ഗാന്ധിനഗർ: ഗുജറാത്തിലെ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും പതിനൊന്ന് കുട്ടികൾ ചാടിപ്പോയി. രാജ്കോട്ടിലുള്ള സോണൽ നിരീക്ഷണ കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം. സ്ഥാപനത്തിലെ സിസിടിവി ക്യാമറകളും ഗ്രില്ലുകളും തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടത്.
രക്ഷപ്പെട്ടവരിൽ പാകിസ്ഥാൻ പൗരനായ ഒരു ആൺകുട്ടി പിന്നീട് കേന്ദ്രത്തിൽ സ്വയം തിരിച്ചെത്തി. സൂത്രധാരൻ ഉൾപ്പെടെ മറ്റ് രണ്ട് കുട്ടികളെ അഹമ്മദാബാദിന് സമീപത്ത് നിന്ന് പൊലീസ് പിടികൂടിയിട്ടുണ്ട്. ചാടിപ്പോയ മറ്റ് എട്ട് കുട്ടികളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
സൗരാഷ്ട്ര മേഖലയിൽ ഏഴ് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 18 വയസ്സിന് താഴെയുള്ള 55 കുട്ടികളാണ് നിലവിൽ ഈ നിരീക്ഷണ കേന്ദ്രത്തിലുള്ളത്. കുട്ടികളെ ഭയപ്പെടുത്താതെ മുഖ്യധാരാ സമൂഹത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി മൂന്ന് ഷിഫ്റ്റുകളിലായി സിവിൽ യൂണിഫോമിലുള്ള ആറ് ഗാർഡുകളെയാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
സെക്യൂരിറ്റി ജീവനക്കാരുടെ ശ്രദ്ധ തിരിച്ചാണ് കുട്ടികൾ രക്ഷപ്പെട്ടത്. മുൻകൂട്ടി ആസൂത്രണം ചെയ്താണ് കുട്ടികൾ രക്ഷപ്പെട്ടതെന്ന് രാജ്കോട്ട് കളക്ടർ ഓം പ്രകാശ് വ്യക്തമാക്കി.








0 comments