നെടുമ്പാശേരിയിൽ വിമാനം താഴ്ന്ന് പറന്നു; ഓടുകൾ പറന്നുവീണ് ഗൃഹനാഥന് പരിക്ക്

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് അത്താണി കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ മേൽക്കൂര തകർന്നപ്പോൾ
നെടുമ്പാശേരി: നെടുമ്പാശേരിയിൽ വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പറന്ന് വീടിനകത്തും പുറത്തും വീണു. അത്താണി കേരളഫാർമസിക്ക് സമീപം ശാന്തിനഗറിലെ കാട്ടുപറമ്പിൽ സൈമണിന്റെ വീടിന്റെ ഓടുകളാണ് താഴെവീണത്. ഓടിന്റെ ചീളുകൾ തെറിച്ച് സൈമണും നിസാരപരിക്കേറ്റു.
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഏകദേശം നാലര കിലോമീറ്റർ ദൂരത്ത് ഞായർ രാവിലെ 8.15ന് ആയിരുന്നു സംഭവം. സൈമണും ഭാര്യ ശോശാമ്മയും പള്ളിയിൽനിന്ന് മടങ്ങിയെത്തിയ ഉടനെയായിരുന്നു അപകടം. താഴ്ന്ന് പറന്ന വിമാനത്തിന്റെ ശക്തമായ വായുപ്രവാഹത്തിൽ മേൽക്കൂര അടക്കം കുലുങ്ങി ഓടുകൾ പറന്ന് വീഴുകയായിരുന്നു. നൂറോളം ഓടുകൾ താഴെ വീണു. പുറത്തേക്കോടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഓടിന്റെ ചീള് സൈമണിന്റെ ദേഹത്ത് പതിച്ചത്.
നേരത്തെയും സമീപപ്രദേശത്തെ മറ്റ് വീടുകൾക്ക് ഇത്തരത്തിൽ കേടുകൾ സംഭവിച്ചിട്ടുണ്ട്. വിമാനങ്ങൾ പറന്നുയരുന്ന ദിശകളിലാണ് ശാന്തിനഗറിലെ വീടുകൾ. പഞ്ചായത്ത് അധികൃതർക്കും വിമാനത്താവള അതോറിറ്റിക്കും സൈമൺ പരാതി നൽകി.








0 comments