print edition വിശക്കില്ല; രാജ്യം ഒപ്പമുണ്ട്: സമരഭൂമിയിലേക്ക് ഭക്ഷണപ്പൊതികളുടെ പ്രവാഹം


സ്വന്തം ലേഖകൻ
Published on Jul 23, 2026, 12:35 AM | 1 min read
ന്യൂഡൽഹി : അനീതിക്കെതിരെ തെരുവിൽ ശബ്ദിക്കുന്ന യുവജനങ്ങൾക്ക് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്നേഹപ്രവാഹം. സമരമുഖത്തുള്ളവർക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവുമുൾപ്പെടെ എത്തുന്നു. ഓൺലൈൻ ഭക്ഷണ വിതരണ ആപ്പുകൾ വഴി കിലോമീറ്ററുകൾക്കപ്പുറത്തുനിന്നും, പ്രവാസ ലോകത്തുനിന്നും എത്തുകയാണ് ഊണും പിസയും ബിസ്‌കറ്റും കുടിവെള്ളവും. സ്നേഹപ്പൊതികളുടെ പ്രവാഹം അതിരുകടന്നപ്പോൾ, "ഇനി ദയവായി ഭക്ഷണം ഓർഡർ ചെയ്യരുതേ' എന്ന് സിജെപിക്ക് അഭ്യർഥിക്കേണ്ടി വന്നു.
താൽക്കാലിക മെഡിക്കൽ ക്യാമ്പുകളും തുറന്നു. ഡോക്‌ടർമാർ സമരക്കാരെ പരിശോധിച്ച് മരുന്ന് വിതരണം ചെയ്തു. ആംബുലൻസ് ഉൾപ്പെടെ സമരവേദിക്ക് സമീപം സ്ഥാനമുറപ്പിച്ചു. ആയിരക്കണക്കിന് രക്ഷിതാക്കളും ജന്തർമന്തറിലെത്തി. കുട്ടികളുടെ ഭാവി സുരക്ഷിതമായിരക്കണമെന്ന് അവർ ആവശ്യപ്പെടുന്നു
പുതിയ സമരമുറകൾ പ്രയോഗിച്ചും സിജെപിയുടെയും വിദ്യാർഥി സംഘടനകളുടെയും സമരം മാതൃകയാകുന്നു. പരന്പരാഗത ബാനറുകൾക്ക് പകരം മൊബൈൽ ഫോണുകൾ ബാനറുകളായി ഉപയോഗിച്ചു. നിരവധി പേർ ഗാന്ധിജിയുടെ വേഷമണിഞ്ഞ് സ്ഥലത്തെത്തി. കുറച്ചുദിവസം മുൻപ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റേയും പ്രകടനം വിലയിരുത്താനുള്ള ആക്ഷേപഹാസ്യ പരിപാടി എസ്‌എഫ്‌ഐ സംഘടിപ്പിച്ചിരുന്നു. ജെൻ സി റീലുകളും ജന്തർമന്തറിൽ നിന്ന് പുറത്തുവരുന്നു. വേദിയിലെ മാലിന്യം പ്രതിഷേധക്കാർ അപ്പപ്പോൾ നീക്കുന്നു.
അതിനിടെ സമരത്തെ മോശമായി ചിത്രീകരിക്കുന്ന ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്താൽ 40,000 രൂപ തരാമെന്നറിയിച്ച് കേന്ദ്ര സർക്കാരിന്റെ പിആർ ടീം കണ്ടന്റ് ക്രിയേറ്റർമാർക്ക് സന്ദേശമയച്ചു. ജന്തർ മന്തറിലെ പൊലീസ് അടിച്ചമർത്തൽ സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് സാകേത് ഗോഖലെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിന് പരാതി നൽകി. ദേശീയ മനുഷ്യാവകാശ കമീഷൻ കഴിഞ്ഞ ദിവസം വിഷയത്തിൽ ഇടപെട്ടിരുന്നു.










0 comments