തലയിൽ അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവ്, കൈ ഞരമ്പ് മുറിഞ്ഞു; ഡൽഹിയിൽ കോളേജ് അധ്യാപിക ഫ്ലാറ്റിൽ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ട ദേവോസ്മിത പോൾ
ന്യൂഡൽഹി: ഡൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറെ ഫ്ലാറ്റിനുള്ളിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ട്‌മെന്റിൽ തനിച്ച് താമസിച്ചിരുന്ന ദേവോസ്മിത പോൾ (49) ആണ് കൊല്ലപ്പെട്ടത്. ഫ്ലാറ്റ് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കവർച്ചാ ശ്രമമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകമാണെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35 ഓടെയാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്.
രാവിലെ മുതൽ ദേവോസ്മിതയെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് സഹോദരി ദേവാരതി പോൾ ഫ്ലാറ്റിൽ എത്തുകയായിരുന്നു. പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകയറിയപ്പോഴാണ് ചോര വാർന്ന നിലയിൽ ദേവോസ്മിതയെ കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ദേവോസ്മിതയുടെ ഭർത്താവ് ബംഗളൂരുവിലാണ്.
ദേവോസ്മിതയുടെ തലയിൽ ഭാരമേറിയ വസ്തു കൊണ്ട് അടിയേറ്റതിന്റെ ആഴത്തിലുള്ള മുറിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ ഇവരുടെ കൈത്തണ്ടയിലെ ഞരമ്പുകൾ മുറിച്ച നിലയിലുമായിരുന്നു. കൊലപാതകം ആത്മഹത്യയാക്കി തീർക്കാൻ പ്രതികൾ ശ്രമിച്ചതാണോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കൊലപാതകത്തിന് കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘ രൂപീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി എൽബിഎസ് ആശുപത്രിയിലേക്ക് മാറ്റി.









0 comments