ഗുജറാത്തിലെ ആറ് 'കടലാസ് പാർടി'കൾക്ക് കോടികളുടെ സംഭാവന: ദുരൂഹത തുടരുന്നു, മറുപടിയില്ലാതെ കേന്ദ്രം

അഹ്മദാബാദ്: കോർപറേറ്റുകൾ വഴി ഗുജറാത്തിലെ ആറ് 'കടലാസ് പാർടി'കൾക്ക് 1700 കോടി രൂപയോളം സംഭാവന ലഭിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. ബിജെപിയെ മാറ്റി നിർത്തിയാൽ കോൺഗ്രസ് അടക്കമുള്ള ബാക്കി എല്ലാ ദേശീയ പാർടികൾക്കും ലഭിച്ച ആകെ സംഭാവനകളേക്കാൾ വലിയ തുകയാണ് ഈ ആറു പാർടികൾക്കും കൂടി ലഭിച്ചത്. അംഗീകാരമില്ലാത്ത പാർടികൾക്ക് ഇത്രയും തുക എങ്ങനെ സംഭാവന ലഭിച്ചെന്നതിൽ വ്യക്തതയില്ല. കോടികളുടെ തട്ടിപ്പാണ് നടന്നതെന്ന് വാർത്തകൾ വന്നിട്ടും കേന്ദ്രസർക്കാർ ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
ആം ജന്മത്ത് പാർടി, സത്യവാദി രക്ഷക് പാർടി, ഗരീബ് കല്യാൺ പാർടി, സ്വതന്ത്ര അവിവ്യക്തി പാർടി, ഭാരതീയ നാഷണൽ ജനതാദൾ, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർടി എന്നിവയ്ക്കാണ് കോടികളുടെ ഫണ്ട് ലഭിച്ചത്. ഇതിൽ അഞ്ച് പാർടികളുടെയും കേന്ദ്രം അഹമ്മദാബാദാണ്. കോടികളുടെ ഫണ്ട് ലഭിച്ചിട്ടും പാർടികൾ എല്ലാം ചേർന്ന് ആകെ 15 സ്ഥാനാർഥികളെയാണ് മത്സരിപ്പിച്ചത്. ബിബിസി ഹിന്ദിയാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർടികൾക്ക് സംഭാവന നൽകുന്നവർക്കും രാഷ്ട്രീയ പാർടികൾക്കും നികുതി ഇളവുകൾ ലഭിക്കും. ഇത്തരത്തിൽ നികുതി ഇളവ് നേടാൻ വേണ്ടിയാണ് കടലാസ് പാർടിക്ക് കോടികൾ സംഭാവന നല്‍കിയതെന്നാണ് വിവരം.









0 comments