ഇറാൻ - അമേരിക്ക ധാരണാപത്രത്തെ ശുഭപ്രതീക്ഷയോടെ കാണുന്നു, ജനവികാരം മാനിക്കാൻ ഇസ്രയേലും തയ്യാറാകണം: സിപിഐ എം

ന്യൂഡൽഹി : ഇറാനും അമേരിക്കയും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തെ ശുഭപ്രതീക്ഷയോടെ കാണുന്നുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ. ഇറാനെതിരായ യുഎസും ഇസ്രയേലും നടത്തിയ അനാവശ്യമായ ആക്രമണത്തിൽ ഗുരുതരമായി ബാധിക്കപ്പെട്ട ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ആശ്വാസം നൽകുന്നതാണ് ധാരണാപത്രം. ഇരു കക്ഷികളും രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുമെന്നും അന്തിമ കരാർ ഒപ്പിടുന്നതുവരെ വെടിനിർത്തൽ നടപ്പിലാക്കുമെന്നും ധാരണാപത്രത്തിൽ പറയുന്നു. ഹോർമുസ് കടലിടുക്കിൽ നിന്ന് ഇറാനിയൻ കപ്പലുകൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം യുഎസ് നീക്കം ചെയ്യും. അതേസമയം ഇറാൻ കടലിടുക്കിലൂടെ കപ്പലുകൾ കടന്നുപോകാൻ അനുവദിക്കും. ഇത് ഇന്ധന ക്ഷാമം ലഘൂകരിക്കും. വിപണികളിൽ എണ്ണവില ഇതിനകം കുറഞ്ഞിട്ടുണ്ട്. അതിനാൽ വർധിച്ചുവരുന്ന ഗ്യാസ്, പെട്രോൾ, ഡീസൽ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണം. കർഷകർക്ക് യൂറിയ അടക്കമുള്ള വളങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ ഗവൺമെന്റ് അടിയന്തര നടപടികൾ സ്വീകരിക്കണം.
സാമ്രാജ്യത്വത്തിന്റെ പരിധികൾ ധാരണാപത്രം പ്രകടമാക്കുന്നുണ്ട്. ഇറാനിലെ ജനങ്ങൾ സാമ്രാജ്യത്വ ഭീഷണിക്ക് വഴങ്ങാതെ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ ചെറുത്തുനിന്നു. ഇറാനുമേലുള്ള ഉപരോധങ്ങൾ പിൻവലിക്കാനും പിടിച്ചെടുത്ത സ്വത്തുവകകൾ തിരിച്ചുനൽകാനും അമേരിക്ക നിർബന്ധിതരായി. നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാമെന്നും സമ്മതിച്ചിട്ടുണ്ട്. ജനങ്ങളുടെ അടിയന്തര സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായം നൽകുന്നതിനും ഇറാൻ സർക്കാർ ഈ വിഭവങ്ങൾ ഉപയോഗിക്കണം. ഇറാനെതിരായ ആക്രമണത്തിനെതിരെ വർധിച്ചുവരുന്ന ജനരോഷം മൂലമാണ് ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ അമേരിക്ക നിർബന്ധിതരായത്. അമേരിക്കയിലും മറ്റ് വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള ആളുകൾ പ്രതിഷേധങ്ങളിൽ പങ്കുചേർന്നു. കടന്നാക്രമണം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെടാൻ പല സർക്കാരുകളും ഇതോടെ നിർബന്ധിതരായി.
ജനവികാരം മാനിക്കാൻ ഇസ്രയേലും തയ്യാറാകണം. ലെബനനെ ആക്രമിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുകയും യുഎൻ ചാർട്ടർ പാലിക്കുകയും വേണം. ആഗോള പൊതുജനവികാരം അമേരിക്കയ്ക്കും ഇസ്രയേലിനും എതിരാണെന്ന് കേന്ദ്രസർക്കാർ ഇപ്പോഴെങ്കിലും മനസ്സിലാക്കുകയും അവരുമായി സഖ്യത്തിലേർപ്പെടുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും സിപിഐ എം പിബി പ്രസ്താവനയിൽ പറഞ്ഞു.










0 comments