print edition വൈദ്യുതി സ്വകാര്യവൽക്കരണം ചെറുക്കും- സിഐടിയു

ആനത്തലവട്ടം ആനന്ദൻ നഗർ: വൈദ്യുതി മേഖലയെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ സിഐടിയു അഖിലേന്ത്യ സമ്മേളനം ശക്തമായി അപലപിച്ചു. വൈദ്യുതിയുടെ മേലുള്ള പൊതുനിയന്ത്രണം ഇല്ലാതാക്കാനും സുപ്രധാന സാമൂഹിക സേവനത്തെ കോർപ്പറേറ്റ് ലാഭക്കൊതിക്ക് അടിയറവയ്‌ക്കാനും വഴിയൊരുക്കുന്ന 2025ലെ കരട് വൈദ്യുതി (ഭേദഗതി) ബിൽ പിൻവലിക്കണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
1980-കൾ മുതൽ തുടർച്ചയായ കേന്ദ്രസർക്കാരുകൾ വൈദ്യുതി മേഖലയെ വ്യവസ്ഥാപിതമായി ദുർബലപ്പെടുത്തി. വൈദ്യുതി മേഖലയുടെ സ്വകാര്യവൽക്കരണത്തെ ചെറുക്കാനും വൈദ്യുതിയെ പൊതുമേഖലയിൽ മൗലികാവകാശമായി സംരക്ഷിക്കാനുമുള്ള പ്രക്ഷോഭങ്ങളിൽ സിഐടിയു മുന്നിട്ടിറങ്ങും. വൈദ്യുതി ജീവനക്കാർ, എൻജിനിയർമാർ, കരാർ തൊഴിലാളികൾ എന്നിവരെയും കർഷകരെയും മറ്റ് ജനവിഭാഗങ്ങളെയും അണിനിരത്തും. രാജ്യത്തുടനീളം വൈദ്യുതി ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും സംഘടനകൾ രൂപീകരിക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു.










0 comments