മഹിളാ അസോസിയേഷൻ: കൊനിനിക ഘോഷ് ജനറൽ സെക്രട്ടറി, പി കെ ശ്രീമതി പ്രസിഡന്റ്, തപസി പ്രഹരാജ് ട്രഷറർ

കൊനിനിക ഘോഷ് ബോസ്, പി കെ ശ്രീമതി, തപസി പ്രഹരാജ്
ഹൈദരാബാദ്: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയായി ബംഗാളിൽ നിന്നുള്ള കൊനിനിക ഘോഷ് ബോസിനെയും പ്രസിഡന്റായി പി കെ ശ്രീമതിയെയും തെരഞ്ഞെടുത്തു. പുതിയ ട്രഷററായി ഒഡീഷയിൽ നിന്നുള്ള തപസി പ്രഹരാജിനെ തെരഞ്ഞെടുത്തു. 26 സംസ്ഥാനങ്ങളിൽ നിന്ന് 109 പേരും അഞ്ച് മുതിർന്ന നേതാക്കളും അടങ്ങുന്ന കേന്ദ്ര കമ്മിറ്റിയെയും 36 അംഗ സെക്രട്ടറിയേറ്റിനെയും തെരഞ്ഞെടുത്തു.
കെ കെ ശൈലജ, പി കെ സൈനബ, പി സതീദേവി, സൂസൻ കോടി, സി എസ് സുജാത, എൻ സുകന്യ, കെ എസ് സലീഖ, അഡ്വ. എം ജി മീനാംബിക, അഡ്വ. കെ പി സുമതി, പ്രൊഫ.ആർ ബിന്ദു, അഡ്വ.പുഷ്പ ദാസ്, ഇ പത്മാവതി, കെ കെ ലതിക, ഗീന കുമാരി, പി കെ ശ്യാമള എന്നിവരാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മറ്റി അംഗങ്ങൾ.
നാലുദിവസങ്ങളിലായി നടന്ന സമ്മേളനം വിവിധ ദേശീയ അന്തർദേശീയ രാഷ്ട്രീയ വിഷയങ്ങളിൽ ചർച്ച നടത്തി. സാധാരണക്കാരായ സ്ത്രീകൾക്കിടയിൽ മതപരമായ ആഘോഷങ്ങളിലൂടെയും അന്ധവിശ്വാസങ്ങൾ പ്രചരിപ്പിച്ചും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ഹിന്ദുത്വ കോർപ്പറേറ്റ് ശക്തികളെ ചെറുക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. താഴേത്തട്ടിൽ മഹിളാ അസോസിയേഷന്റെ പ്രവർത്തനം വ്യാപിപ്പിച്ച് സ്ത്രീകളിൽ വ്യക്തിത്വ അവബോധമുണ്ടാക്കണമെന്നും ചർച്ചചെയ്തു. സ്ത്രീവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കാനും തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തിൽ നിന്നുള്ള 200 പേരുൾപ്പെടെ 850 പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമായി. 19 പ്രമേയങ്ങൾ സമ്മേളനം ഐകകണ്ഠേന അംഗീകരിച്ചു. വിവിധ കമീഷനുകളായി തിരിഞ്ഞുള്ള ഏഴ് റിപ്പോർട്ടുകൾ മൈമുന മൊല്ല, കീർതി സിങ്, റാംപരി, മഞ്ജീത് റാഥെ, അർച്ചന പ്രസാദ്, ആശാ ശർമ, പി സതീദേവി എന്നിവർ അവതരിപ്പിച്ചു. രണ്ട് കരട് റിപ്പോർട്ടുകളിലുള്ള ചർച്ചയിൽ 25 സംസ്ഥാനങ്ങളിൽനിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായി 76 പ്രതിനിധികൾ പങ്കെടുത്തു. സാർവദേശീയ ദേശീയ റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ബിച്ചു, പി എം ആതിര, ജിജി എന്നിവരും പ്രവർത്തന റിപ്പോർട്ടിൻമേലുള്ള ചർച്ചയിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധി ശ്യാമ എസ് പ്രഭ, പി വി പ്രീത, ഷൈനി, ശ്രീജ ഷൈജുദേവ് എന്നിവരും കേരളത്തിൽ നിന്ന് പങ്കെടുത്തു.










0 comments