പോണ്ടിച്ചേരി സർവകലാശാല തെരഞ്ഞെടുപ്പ്: ഒന്നാം ഘട്ടത്തിൽ മുന്നേറി എസ്‌എഫ്‌ഐ സഖ്യം


സ്വന്തം ലേഖകൻ
Published on Nov 05, 2025, 09:47 PM | 1 min read
ന്യൂഡൽഹി: പോണ്ടിച്ചേരി സർവകലാശാല വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ എസ്‌എഫ്‌ഐ സഖ്യത്തിന് ഉജ്വല വിജയം. 115 കൗൺസിലർ പോസ്റ്റുകളിൽ 68 ഇടത്തും എസ്‌എഫ്‌ഐ സഖ്യസ്ഥാനാർഥികൾ വിജയിച്ചു. തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന നവംബർ എട്ടിന് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ ചേർന്ന് പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള വിദ്യാർഥി യൂണിയൻ ഭാരവാഹികളെ തെരഞ്ഞെടുക്കും.
സർവകലാശാല ഐസിസികളിലേക്കും എസ്‌എഫ്‌ഐ സ്ഥാനാർഥികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. എഐഎസ്‌എഫാണ് എസ്‌എഫ്‌ഐയുടെ സഖ്യകക്ഷി. എസ്‌എഫ്‌ഐയുടെ മുഖ്യ എതിരാളിയായ എബിവിപി 37 കൗൺസിലർ പോസ്റ്റുകളിലും വിജയിച്ചു.
സർവകലാശാല കാന്പസുകളായ കാരക്കൽ കാന്പസ്, പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി കാന്പസ്, ആൻഡമാനിലെ പോർട്ട് ബ്ലയർ കാന്പസ് എന്നിവടങ്ങളിലും എസ്എഫ്ഐ യൂണിയൻ പിടിച്ചു. തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയെ വോട്ട് ചെയ്ത് വിജയിപ്പിച്ച വിദ്യാർഥികളെ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി, ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ എന്നിവർ അഭിവാദ്യം ചെയ്തു.










0 comments