രാജ്യത്ത് സർക്കാർ സ്കൂളുകളുടെ എണ്ണം കുറഞ്ഞു: മികച്ച നിലവാരം കേരളത്തിൽ; നിതി ആയോഗ് റിപ്പോർട്ട്

ന്യൂഡൽഹി: രാജ്യത്തെ സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായെന്ന് നിതി ആയോഗ് റിപ്പോർട്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ രാജ്യത്തെ സർക്കാർ സ്കൂളുകളുടെ എണ്ണത്തിലും പ്രവേശനം നേടുന്ന വിദ്യാർഥികളുടെ എണ്ണത്തിലും കുറവുണ്ടായതായി നിതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു. വിദ്യാഭ്യാസ മേഖലയില നേരിടുന്ന വെല്ലുവിളികൾ അടക്കം ചൂണ്ടികാട്ടുന്ന റിപ്പോർട്ടിൽ കേരളത്തിലെ സ്കൂളികളുടെ മികച്ച നിലവാരവും പ്രത്യേകം പരാമർശിക്കുന്നു.
2005-ൽ 71 ശതമാനമായിരുന്ന സർക്കാർ സ്കൂളിലെ പ്രവേശന നിരക്ക് 2024-25 കാലയളവിൽ 49.24 ശതമാനമായി കുറഞ്ഞു. സ്വകാര്യ സ്കൂളുകൾ വലിയ രീതിയിൽ വളര്‍ച്ചാണ് ഈ കാലയളവില്‍ ഉണ്ടായത്. ഇന്ത്യയിലെ സെക്കൻഡറി സ്കൂളുകളിൽ 44.01 ശതമാനവും ഇപ്പോൾ സ്വകാര്യ മേഖലയിലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം, മികച്ച തൊഴിലവസരങ്ങൾ എന്നിവ സ്വകാര്യ സ്കൂളുകൾ നൽകുമെന്ന രക്ഷിതാക്കളുടെ വിശ്വാസമാണ് ഈ മാറ്റത്തിന് കാരണം. എന്നാൽ ഈ പ്രതീക്ഷകൾ പലപ്പോഴും യാഥാർത്ഥ്യമാകുന്നില്ലെന്നും സ്വകാര്യ സ്കൂളുകളിലെ പഠനനിലവാരത്തിൽ വലിയ പോരായ്മകൾ ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കുറഞ്ഞ ഫീസ് ഈടാക്കുന്ന പല സ്വകാര്യ സ്കൂളുകളിലും വിദ്യാർഥികൾക്ക് അടിസ്ഥാന വായനയോ ഗണിതമോ വശമില്ല. സ്വകാര്യ സ്കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികളിൽ 35 ശതമാനത്തിനും രണ്ടാം ക്ലാസിലെ പാഠഭാഗങ്ങൾ വായിക്കാൻ അറിയില്ലെന്നും, 60 ശതമാനം പേർക്കും കണക്കിലെ അടിസ്ഥാന ഹരണക്രിയകൾ ചെയ്യാൻ അറിയില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. യോഗ്യതയോ പരിശീലനമോ ഇല്ലാത്ത അധ്യാപകരും കുറഞ്ഞ ശമ്പളവും പഠനനിലവാരത്തെ ബാധിക്കുന്നുണ്ടെന്നും നിതി ആയോഗ് നിരീക്ഷിക്കുന്നു.
സ്കൂൾ അടിസ്ഥാന സൗകര്യ വികസനത്തിലെ വളർച്ച ശ്രദ്ധേയമാണെങ്കിലും ഏഴ് ശതമാനത്തോളം സ്കൂളുകളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. രാജ്യത്തെ 63.5 ശതമാനം സ്കൂളിലാണ് ഇന്റർനെറ്റ് സൗകര്യമുള്ളത്. ഈ രണ്ട് പട്ടികയിലും കേരളം മികച്ച നിലവാരം പുലർത്തുന്നു. സംസ്ഥാനത്തെ 99.7 ശതമാനം സ്കൂളിലും വൈദ്യുതിയും 91.7 ശതമാനം സ്കൂളിലും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. അടിസ്ഥാന സൗകര്യങ്ങളിലും പഠനമികവിലും കേരളം മാതൃകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.










0 comments