നെടുമ്പാശേരിയിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി; സിഐഎസ്എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ

കൊല്ലപ്പെട്ട ഐവിൻ
അങ്കമാലി: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്‌എഫ് ഉദ്യോഗസ്ഥർ റിമാൻഡിൽ. സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നിവരെയാണ് അങ്കമാലി ജെഎഫ്എം കോടതി റിമാൻഡ് ചെയ്തത്. ഈ മാസം 29 വരെയാണ് റിമാൻഡ് കാലാവധി. വാഹനം ഉരസിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെയുണ്ടായ ആക്രമണത്തിൽ അങ്കമാലി തുറവൂർ ആരിശേരിൽ ഐവിൻ ജിജോ (24) ആണ് കൊല്ലപ്പെട്ടത്.
പ്രതികൾ കാറെടുത്ത് പോകാൻ ശ്രമിച്ചപ്പോൾ ഐവിൻ തടഞ്ഞത് പ്രകോപനത്തിന് കാരണമായി എന്നാണ് വിവരം. ഐവിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടുകൂടിയാണ് കാർ ഇടിപ്പിച്ചതെന്നും കാറിനടിയിൽപ്പെട്ട ഐവിനെ 37 മീറ്റർ വലിച്ചിഴച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കൊല്ലപ്പെട്ട ഐവിന്റെ സംസ്കാരം നടത്തി. കൊച്ചി വിമാനത്താവളത്തിനു സമീപം നായത്തോട് ബുധൻ രാത്രി പത്തോടെയാണ് നാടിനെ നടുക്കിയ ക്രൂരത നടന്നത്. നെടുമ്പാശേരിയിലെ കാസിനോ എയർ കാറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് എന്ന കാറ്ററിങ് സ്ഥാപനത്തിലെ ഷെഫായിരുന്ന ഐവിൻ ജോലിസ്ഥലത്തേക്ക് തുറവൂരിലെ വീട്ടിൽനിന്ന് കാറിൽ പോവുകയായിരുന്നു.
നായത്തോട് തോമ്പ്ര റോഡിൽ ഐവിന്റെയും സിഐഎസ്‌എഫ് ഉദ്യോഗസ്ഥരുടെയും കാറുകൾ തമ്മിൽ ഉരസി. ഇതേച്ചൊല്ലി തർക്കമുണ്ടായി. സിഐഎസ്‌എഫുകാർ ഇതിനിടെ കാർ മുന്നോട്ടെടുത്തു. വിനയകുമാർ ദാസാണ് കാറോടിച്ചിരുന്നത്. വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന ഐവിനെ ഇടിച്ച് തെറിപ്പിച്ചു.
ബോണറ്റിലേക്ക് വീണ ഐവിനുമായി അമിതവേഗത്തിൽ സഞ്ചരിച്ചു. നിലവിളിച്ചെങ്കിലും കാർ നിർത്തിയില്ല. സംഭവം കണ്ട ചിലർ കാറിനെ പിന്തുടർന്നു. ഇതോടെ സെന്റ് ജോൺസ് യാക്കോബായ ചാപ്പലിനും സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയ്‌ക്കുമിടയിൽ കാർ പെട്ടെന്ന് നിർത്തിയപ്പോൾ റോഡിലേക്ക് ഐവിൻ വീണു. കാർ ഐവിന്റെ ദേഹത്തുകൂടി കയറ്റി. അടിയിൽ കുടുങ്ങിയ ഐവിനെ ഏറെ ദൂരം വലിച്ചിഴച്ചു.
നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഐവിൻ മരിച്ചു. കാറിന് വെളിയിൽ റോഡിൽ വീണനിലയിൽ കണ്ടെത്തിയ വിനയകുമാറിനെ ആദ്യം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്ഷപ്പെട്ട മോഹൻകുമാറിനെ പിന്നീട് സിഐഎസ്‌എഫ് ഓഫീസിൽനിന്നാണ് അറസ്‌റ്റ് ചെയ്‌തത്.
സംഭവത്തിന്റെ ദൃശ്യങ്ങളും നടുക്കുന്നതായിരുന്നു. ഇടിച്ചുവീഴ്‌ത്തിയശേഷം ബോണറ്റിൽ ഐവിനുമായി അതിവേഗം കാർ കുതിക്കുന്നതും പിന്നീട് യുവാവ് ദേഹമാസകലം ചോരയിൽ കിടക്കുന്ന ദൃശ്യങ്ങളുമാണ് പുറത്തുവന്നത്. പ്രദേശത്തെ സിസിടിവിയിൽനിന്നാണ് ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. സിഐഎസ്‌എഫുകാരുമായുള്ള തർക്കം ഐവിൻ സ്വന്തം മൊബൈൽഫോണിൽ പകർത്തിയിട്ടുണ്ട്. ഇതിനുശേഷമാണ് ഉദ്യോഗസ്ഥർ വാഹനമിടിപ്പിച്ചത്.









0 comments