print edition കാർ തടഞ്ഞ് യുവാവിനെ മർദിച്ചു; ആക്രമണം ഭാര്യക്കും കുഞ്ഞിനും മുന്നിൽ

മർദ്ദനമേറ്റ അനൂപ് കൃഷ്ണൻ, പ്രതി സാഗർ
മാവേലിക്കര : ഭാര്യക്കും മകനുമൊപ്പം യാത്രചെയ്ത തിരുവനന്തപുരം സ്വദേശിയായ യുവാവിനെ കാർ തടഞ്ഞ് ആക്രമിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് കരവാരം സുകൃതാലയം വീട്ടിൽ അനൂപ് കൃഷ്ണനാണ് (40) മർദനത്തിനിരയായത്. തിരുവനന്തപുരത്തുനിന്ന് ഭാര്യ അപർണയുടെ ചെന്നിത്തലയിലെ വീട്ടിലേക്ക് കാറിൽ വരുന്നതിനിടെ മാവേലിക്കര മാങ്കാംകുഴി ജങ്ഷന് സമീപം ഞായർ പകൽ മൂന്നോടെയാണ് സംഭവം. പ്രതി തഴക്കര കല്ലിമേൽ കീച്ചേരത്ത് വീട്ടിൽ സാഗറിനെ കുറത്തികാട് പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഇയാൾ ടോറസ് ഡ്രൈവറാണ്.
ജങ്ഷന് സമീപം അനൂപിന്റെ കാറിനെ അപകടകരമായ രീതിയിൽ സാഗർ ഓടിച്ച കാർ മറികടന്നു മുന്നിലെത്തിയ ശേഷമായിരുന്നു ആക്രമണം. സാഗർ വാഹനം പിന്നോട്ടെടുത്ത് അനൂപിന്റെ കാറിനുമുന്നിൽ നിർത്തി. വഴി തടസ്സപ്പെട്ടതോടെ കാറിന് പുറത്തിറങ്ങിയ അനൂപിനെ ഓടിയെത്തിയ സാഗർ മർദിക്കുകയായിരുന്നു. കാറിനുള്ളിലേക്ക് അനൂപിനെ തള്ളിയിട്ടു മുഖത്ത് തുടർച്ചയായി പ്രതി ഇടിച്ചു. അപർണയും നാലുവയസ്സുകാരൻ മകൻ മാധവും നിലവിളിച്ചെങ്കിലും ഇയാൾ ആക്രമണം തുടർന്നു.
സാരമായി പരിക്കേറ്റ അനൂപ് കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സൗത്ത് ഇന്ത്യൻ ബാങ്ക് ലീഗൽ ഓഫീസർ കൂടിയായ അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സാഗറിനെ പൊലീസ് പിടികൂടിയത്. അപർണയും കുറത്തികാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.










0 comments