വാക്കുകൾ വളച്ചൊടിച്ചു; 'വാർത്ത' അത്ഭുതപ്പെടുത്തി: കെ സച്ചിദാനന്ദൻ

തിരുവനന്തപുരം: തന്റെ വാക്കുകൾ മാധ്യമങ്ങൾ വളച്ചൊടിച്ചതായി കവിയും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദൻ. മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ 'ബന്ധിതരുടെ ഓര്‍മക്കുറിപ്പുകള്‍' എന്ന പുതിയ നോവലിന്റ പ്രസിദ്ധീകരണാനുമതിയുമായി ബന്ധപ്പെട്ട് സച്ചിതാനന്ദൻ നടത്തിയ പ്രസ്താവനയാണ് തെറ്റായി വ്യാഖ്യാനിച്ചത്. 'മാദ്ധ്യമങ്ങളുടെ സത്യ വിരുദ്ധത എല്ലാവർക്കും അറിയാം, ഇപ്പോൾ എനിക്കും കുറെ അനുഭവങ്ങൾ ആയി' എന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ജയിൽ പശ്ചാത്തലത്തിൽ എഴുതിയ പുസ്തകത്തിന് പ്രസിദ്ധീകരണാനുമതി നല്‍കണം എന്ന് സച്ചിദാനന്ദനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി തനിക്ക് അറിയില്ലായെന്നും പിന്നെ എങ്ങനെ ഉറപ്പ് പാലിക്കണം എന്ന് പറയുമെന്നും കവി ചോദിച്ചു. "മുഖ്യമന്ത്രി വാക്കു പാലിച്ചില്ല" എന്ന ശീർഷകത്തിലാണ് ഇക്കാര്യം ഒരു മാധ്യമം പ്രസിദ്ധീകരിച്ചതെന്നും 'വാർത്ത' അത്ഭുതപ്പെടുത്തിയെന്നും സച്ചിദാനന്ദൻ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
മാദ്ധ്യമങ്ങളുടെ സത്യ വിരുദ്ധത എല്ലാവർക്കും അറിയാം. ഇപ്പോൾ എനിക്കും കുറെ അനുഭവങ്ങൾ ആയി. ഇന്നലെ ഒരു ഓൺലൈൻ പ്രസിദ്ധീകരിച്ച 'വാർത്ത' എന്നെ അത്ഭുതപ്പെടുത്തി. അതിന്റെ ശീര്‍ഷകം " മുഖ്യമന്ത്രി വാക്കു പാലിച്ചില്ല " എന്നാണ്. അങ്ങനെ ഞാന്‍ പറഞ്ഞതായി ആണ് വാര്‍ത്തയില്‍ പറയുന്നത്. രൂപേഷിന്റെ പുതിയ നോവല്‍ ആണ് വിഷയം. അതിനു പ്രസിദ്ധീകരണാനുമതി നല്‍കണം എന്ന് മറ്റു പല എഴുത്തുകാരോടുമൊപ്പം ഞാനും ആവശ്യപ്പെട്ടിരുന്നു , അത് ഇവിടെ പോസ്റ്റു ചെയ്തിരുന്നല്ലോ. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ ഉറപ്പു നല്‍കിയതായി എനിക്ക് അറിഞ്ഞു കൂടാ. പിന്നെ എങ്ങിനെ ഉറപ്പ് പാലിക്കണം എന്ന് പറയും? അതേ സമയം ഉറപ്പു നല്‍കിയിട്ടുണ്ടെങ്കില്‍ പാലിക്കണം എന്നു പറയാന്‍ മടിയുമില്ല. നോവലിന്റെ കാര്യത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. ഇനി മാദ്ധ്യമങ്ങള്‍ക്ക് അഭിമുഖം ഇല്ല. മൂന്നു ദുരനുഭവങ്ങൾ ആയി.










0 comments