യുഡിഎഫ് പ്രചാരണം പൊളിച്ച് ധവളപത്രം
print edition കടക്കെണിയില്ല; കടത്തെ മെരുക്കിയ 10 വർഷം

തിരുവനന്തപുരം: കേരളം കടക്കെണിയിലെന്ന വായ്‌ത്താരിയായിരുന്നു കഴിഞ്ഞ 10 വർഷവും യുഡിഎഫിന്. ജനിക്കുന്ന ഓരോ കുഞ്ഞും കടുത്ത കടബാധ്യതയിലെന്നും കുപ്രചാരണം നടത്തി. എന്നാൽ, കഴിഞ്ഞദിവസം യുഡിഎഫ് സർക്കാർ സത്യം പറഞ്ഞു–കേരളത്തിന്റെ ഇതുവരെയുള്ള കടബാധ്യത 5.07 ലക്ഷം കോടി മാത്രം.
ഓരോ അഞ്ചുവർഷം കൂടുന്പോഴും സംസ്ഥാനത്തിന്റെ കടം ഇരട്ടിക്കുന്നതായിരുന്നു 2016 വരെയുള്ള സ്ഥിതി. എന്നാൽ, കഴിഞ്ഞ 10 വർഷത്തെ എൽഡിഎഫ് ഭരണത്തിൽ കടം കുറഞ്ഞു. കേന്ദ്രസർക്കാരിന്റെ നിതി ആയോഗിന്റെയും സിഎജിയുടെയും റിസർവ് ബാങ്കിന്റെയും രേഖകൾ ഇത് വ്യക്തമാക്കുന്നു. 2011 മാർച്ച് 31ന് 78,673 കോടിയായിരുന്നു കടബാധ്യത. യുഡിഎഫ് ഭരണത്തിന്റെ അവസാനകാലയളവായ 2016 മാർച്ച് 31ന് 1,58,370 കോടിയായി.
പതിനെട്ടുമാസത്തെ ക്ഷേമപെൻഷൻ, കരാറുകാർക്കുള്ള കുടിശ്ശിക എന്നിവയടക്കം 20,000 കോടിയിലേറെ മറ്റുബാധ്യതകളും. ഉമ്മൻചാണ്ടി സർക്കാരിന്റെ സമീപനമാണ് എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരുന്നതെങ്കിൽ 2021ൽ 3,16,740 കോടിയും 2026ൽ 6,23,480 കോടിയുമാകുമായിരുന്നു കടം. 2021–22ൽ ജിഎസ്‌ഡിപിയുടെ 38 ശതമാനമായിരുന്നു കടം. 2022–23ൽ 35 ശതമാനമായി കുറഞ്ഞു. ഇപ്പോൾ 33.44 ശതമാനം മാത്രമാണ്. കടക്കെണി എന്ന യുഡിഎഫ് പ്രചാരണം ധവളപത്രം പൊളിച്ചടുക്കുന്നു.
കിഫ്‌ബിയിൽനിന്ന് വരുമാനമുണ്ട്
തിരുവനന്തപുരം: കിഫ്‌ബി പദ്ധതികളിൽനിന്ന് വരുമാനമില്ലെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തെറ്റാണെന്ന് ധവളപത്രം സമ്മതിക്കുന്നു. സംസ്ഥാനത്തിന്റെ വലിയ കടമായി കിഫ്‌ബി വായ്‌പയെ കാണുന്ന യുഡിഎഫ് സർക്കാരിനുള്ള മറുപടിയാണ് പദ്ധതികളിൽനിന്നുള്ള വരുമാനം സംബന്ധിച്ച ധവളപത്രത്തിലെ ഭാഗം. വരുമാനമില്ലെന്ന് ഒരിടത്ത് വാദിക്കുന്നെങ്കിലും അത് തിരുത്തി ലഭിച്ച തുകയുടെ കണക്ക് നൽകിയിട്ടുണ്ട്.
വരുമാനദായക പദ്ധതികളിൽനിന്ന് മാർച്ച് 31വരെ 4183.89 കോടി ലഭിച്ചു. 22,955.74 കോടി രൂപയുടെ വരുമാനദായക പദ്ധതികളാണ് നടപ്പായതോ നടപ്പാകുന്നതായോ ഉള്ളത്. സർക്കാർ പണംമുടക്കി നിർവഹിക്കേണ്ട വികസനമേഖലകൾക്കാണ് കിഫ്‌ബി ഫണ്ട് അനുവദിച്ചത്. വ്യവസായ പാർക്കുകൾ, ഐടി പാർക്കുകൾ, പെട്രോ കെമിക്കൽസ് തുടങ്ങിയവയാണ് വരുമാനദായക പദ്ധതികൾ. സ്‌കൂളുകൾ, ആശുപത്രികൾ, റോഡുകൾ പാലങ്ങൾ തുടങ്ങി ജനങ്ങൾക്ക് അടിസ്ഥാനസൗകര്യമൊരുക്കുന്ന മേഖലകളിൽനിന്ന് വരുമാനം ലഭിക്കില്ല.










0 comments