print edition തറ ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ വിള്ളലെന്ന് പ്രചരിപ്പിക്കുന്നു: വി വസീഫ്

കൽപ്പറ്റ: മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ച ടൗൺഷിപ്പിലെ വീടുകൾക്ക് തറയില്ലെന്ന് പ്രചരിപ്പിച്ചവരാണ് ഇപ്പോൾ വിള്ളലെന്ന് പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ദുരന്തബാധിതരുടെ മൃതദേഹം ചൂണ്ടിക്കാണിച്ച് പിരിച്ച പണം തട്ടിയെടുത്തത് നാട്ടുകാരർ അറിഞ്ഞതിന്റെ നാണക്കേട് മറയ്‌ക്കാനാണ് കോൺഗ്രസും യൂത്തുകോൺഗ്രസും ദുഷ്‌പ്രചാരണം നടത്തുന്നത്.
കോൺഗ്രസ് ഭൂമിയിൽ ഇതുവരെ നിർമാണം ആരംഭിച്ചിട്ടില്ല. ഡിവൈഎഫ്‌ഐ 25 വീട് പ്രഖ്യാപിച്ച് 100 വീടിനുള്ള പണം നൽകി. 30 വീട് പ്രഖ്യാപിച്ച യൂത്ത്‌കോൺഗ്രസ് ഒറ്റ വീടും നിർമിച്ചില്ല. എന്നിട്ടും ഡിവൈഎഫ്‌ഐ പണം നൽകാൻ വൈകിയല്ലോ, പലിശ എന്തുചെയ്‌തു എന്ന അപഹാസ്യമായ ചോദ്യം ചോദിക്കുകയാണ്. ദുരന്തബാധിതരെ വഞ്ചിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് ടൗൺഷിപ്പിലെത്താൻ നാണമുണ്ടോയെന്നും ടൗൺഷിപ് സന്ദർശിച്ച് വസീഫ് ചോദിച്ചു.
വീടുനിർമിക്കാനെന്നപേരിൽ കോൺഗ്രസ് ഭൂമി വാങ്ങിയ മേപ്പാടി കുന്നമ്പറ്റയിലേക്ക് ഡിവൈഎഫ്‌ഐ ബൈക്ക് റാലി നടത്തി. ഭൂമിയിലേക്ക് വഴി കാണിച്ച് ബോർഡും സ്ഥാപിച്ചു.










0 comments