തറക്കല്ലിലൊതുങ്ങാത്ത കരുതൽ; മാതൃകയാകുന്ന സർക്കാർ ബദൽ

മുഖ്യമന്ത്രി പിണറായി വിജയൻ അതിജീവിതരെ അഭിവാദ്യം ചെയ്യുന്നു, കോണഗ്രസിൻറെ ഫണ്ട് പിരിവ് ആപ്, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ എല്ലാം നഷ്ടപ്പെട്ടവർക്കായി കരുതലിന്റെ പുതുചരിത്രമെഴുതി എൽഡിഎഫ് സർക്കാർ. അതിജീവനത്തിന്റെ വിപ്ലവകരമായ പ്രഖ്യാപനമായി മാറുകയാണ് മുണ്ടക്കൈ ചൂരൽമല അതിജീവിതർക്ക് സർക്കാർ ഒരുക്കിയ ടൗൺഷിപ്പിന്റെ ഉദ്ഘാടനച്ചടങ്ങ്. ടൗൺഷിപ്പിന്റെ ആദ്യഘട്ടത്തിലെ വീടുകൾ പൂർത്തിയാക്കി മുഖ്യമന്ത്രി താക്കോൽ കൈമാറുമ്പോൾ, യുഡിഎഫ് വാഗ്‌ദാനം ചെയ്‌ത 130 വീടുകൾ എവിടെ എന്ന ചോദ്യം വീണ്ടും ഉയരുന്നു.
ഇടതുപക്ഷം ജനകീയ ബദലിലൂടെ ലോകത്തിനു മാതൃകയാവുമ്പോൾ വയനാട്ടിലെ ദുരന്തബാധിതരെ വിറ്റു കാശാക്കുകയായിരുന്നു കോൺഗ്രസ്. കോൺഗ്രസും യൂത്ത് കോൺഗ്രസും ഇതിനായി വെവ്വേറെ പണപ്പിരിവ് നടത്തിയിരുന്നു. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി 3.14 കോടി രൂപയാണ് കോൺഗ്രസ് പിരിച്ചെടുത്തത്. യൂത്ത് കോൺഗ്രസ് പിരിച്ചെടുത്തത് 87 ലക്ഷം രൂപയും. എന്നാൽ ഈ കാശെല്ലാം വെള്ളത്തിൽ വരച്ച വര പോലെയായി. വയനാട് ഫണ്ട് പിരിക്കാനായി കോൺഗ്രസ് പുറത്തിറക്കിയ ആപ് കാണാനേയില്ല.
നൂറ് വീടുകൾ വീതമാണ് അതിജീവതർക്കായി കോൺഗ്രസും രാഹുൽ ഗാന്ധിയും പ്രഖ്യാപിച്ചത്. 30 വീട് യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ ആദ്യം മുതൽ കുപ്രചരണം നടത്തിയ കോൺഗ്രസിന്റെ നിരവധി ഫണ്ട് തട്ടിപ്പു കഥകളിലേക്ക് പുതിയതായി എഴുതിച്ചേർത്ത കഥയാവുകയാണ് വയനാട്ടിലെ ദുരിതാശ്വാസ ഫണ്ട് പിരിവ്.
കൽപ്പറ്റ ടൗൺഷിപ്പിന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട വേദിയിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നടത്തിയ പ്രസ്താവന ആരും മറന്നു കാണില്ല. സർക്കാരിന്റെ വീടുകൾക്കൊപ്പം കോൺഗ്രസിന്റെ വീടും ഉയരുമെന്നായിരുന്നു ആ വാഗ്‌ദാനം. പിന്നീട് കോൺഗ്രസിന്റെ പുനധിവാസം എന്തായെന്ന ചോദ്യത്തിന് പ്രതിപക്ഷ നേതാവ് നൽകിയ മറുപടി കെപിസിസി പ്രസിഡന്റിനോട് ചോദിക്കു എന്നായിരുന്നു. വയനാട്ടിലെ നേതാക്കളോട് ചോദിക്കാനാണ് കെപിസിസി പ്രസിഡന്റ് പറഞ്ഞത്.
ഒന്നര വർഷം കൊണ്ട് സർക്കാർ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയാക്കുമ്പോൾ, സർക്കാർ ധനസഹായം പ്രഖ്യാപിക്കുന്നതിനു മുൻപേ കോൺഗ്രസ് നിർമിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച 100 വീടുകളുടെ തറക്കല്ലിട്ടത് ഈ കഴിഞ്ഞ ദിവസമാണ്.
തദ്ദേശതെരഞ്ഞെടുപ്പ് മുന്നിൽകണ്ട് കോൺഗ്രസിന്റെ സ്ഥാപകദിനമായ ഡിസംബർ 28ന് നിർമാണം തുടങ്ങുമെന്ന് ടി സിദ്ദിഖ് എംഎൽഎ പ്രഖ്യാപിച്ചിരുന്നു. ആ തിയതി കഴിഞ്ഞപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പലരും ശക്തമായി പരിഹസിക്കാൻ തുടങ്ങി. അതോടെ വയനാട് നടന്ന കെപിസിസി നേതൃക്യാമ്പിൽ തീരുമാനമുണ്ടാകമെന്നായി നേതൃത്വം. ദുരിതബാധിതരുടെ പേരിൽ കോടികൾ പിരിച്ചു ധൂർത്തടിക്കുമ്പോൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന് പറയാനും കോൺഗ്രസ് മടിച്ചില്ല. അവസാനം ജനുവരി 10ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തുമെന്ന് ടി സിദ്ദിഖ് പ്രതികരിച്ചു.
കൽപ്പറ്റയിലെ ടൗൺഷിപ്പിൽ പൂർത്തിയായ വീടുകളുടെ താക്കോൽ മുഖ്യമന്ത്രി കൈമാറുന്നതിന് രണ്ടു ദിവസം മുൻപാണ് കോൺഗ്രസ് വീടുകൾക്ക് തറക്കല്ലിട്ടത്. ഭൂമി ഏറ്റെടുക്കൽ ഉൾപ്പടെയുള്ള സാങ്കേതികപ്രശ്നങ്ങളാണ് ഭവന പദ്ധതി വൈകാൻ കാരണമെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി പറയുകയും ചെയ്തു. അവസാനം കോടികൾ പിരിച്ച് മുക്കിയത് തിരിച്ചടിയാകുമെന്നായപ്പോൾ മേപ്പാടി കുന്നൻപറ്റയിൽ കാട്ടാനശല്യമുള്ള മൂന്നേക്കർ കാപ്പിത്തോട്ടമാണ് കോൺഗ്രസ് ഇതിനായി വാങ്ങിയത്. നിരന്തരം കാട്ടാനയിറങ്ങുന്ന ഈ സ്ഥലത്ത് വൈദ്യുതി വേലി സ്ഥാപിച്ചതിനാൽ പരമാവധി 25 വീടെങ്കിലും വെയ്‌ക്കാൻ കഴിയുമെന്ന് ഉറപ്പില്ല.
വയനാട്ടിലെ ദുരതിബാധിതർക്കായി പിരിച്ചെടുത്ത കോടികളുടെ കണക്കുപോലും വ്യക്തമാക്കാൻ സാധിക്കാതെ കോൺഗ്രസ് ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണ്. വാഗ്ദാനങ്ങൾ കൊണ്ട് കല്ലിടുന്നവർക്കു മുന്നിൽ, സ്വപ്നങ്ങൾ കൊണ്ട് മാതൃകാ ടൗൺഷിപ് പടുത്തുയർത്തി വിപ്ലവകരമായ മാതൃക തീർക്കുകയാണ് എൽഡിഎഫ് സർക്കാർ.










0 comments