വാളയാർ ആൾക്കൂട്ട കൊലപാതകം; 8 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

വാളയാർ : അട്ടപ്പള്ളത്ത് അതിഥിത്തൊഴിലാളിയെ ആൾക്കൂട്ട ആക്രമണത്തിൽ കൊലപ്പെടുത്തിയ, ബിജെപി ആർഎസ്എസ് പ്രവർത്തകരായ എട്ട് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം. മണ്ണാർക്കാട് എസ്‌സി- എസ്‌ടി സ്പെഷ്യൽ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഇതുവരെ ഒമ്പതുപേരാണ് അറസ്റ്റിലായത്. അറസ്റ്റിലായ എട്ടു പേരിൽ അഞ്ച് പേർ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. ഒമ്പതാം പ്രതി വിനോദ്‌കുമാർ ഹൈക്കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ആറോളം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ദിവസവും പകൽ 11ന് അന്വേഷക ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്, മുൻകൂർ അനുമതിയില്ലാതെ ജില്ല വിട്ടുപോകരുത് തുടങ്ങിയവയാണ് വ്യവസ്ഥകൾ.
ഡിസംബർ 17ന് വൈകിട്ടാണ് കിഴക്കേ അട്ടപ്പള്ളത്ത് ഛത്തീസ്‌ഗഢ് സ്വദേശി രാംനാരായൺ ഭാഗേലിനെ ബംഗ്ലാദേശി സ്വദേശിയെന്ന് ആരോപിച്ച് ബിജെപി–ആർഎസ്‌എസ് പ്രവർത്തകർ ഉൾപ്പെട്ട സംഘം മർദിച്ചുകൊന്നത്. കേസിൽ 20 പ്രതികളുണ്ടെന്നാണ് ക്രൈംബ്രാഞ്ച് എസ്ഐടി അന്വേഷണത്തിൽ കണ്ടെത്തിയത്. ബാക്കിയുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.










0 comments