print edition 15ന് ശേഷമുള്ള അപേക്ഷ പരിഗണിക്കില്ലെന്ന്: ലക്ഷങ്ങളുടെ വോട്ടവകാശം തുലാസിൽ


വൈഷ്‌ണവ് ബാബു
Published on Mar 19, 2026, 12:00 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ലക്ഷക്കണക്കിന് പേരുടെ വോട്ടവകാശം തുലാസിലാക്കി തെരഞ്ഞെടുപ്പ് കമീഷന്റെ രഹസ്യ നിർദേശം. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ 23വരെ പട്ടികയിൽ പുതുതായി പേരുചേർക്കാമെങ്കിലും മാർച്ച് 15നുശേഷം നൽകിയ അപേക്ഷ പരിഗണിക്കില്ലെ ന്ന് ബിഎൽഒമാർക്ക് അറിയിപ്പുനൽകി.
അപേക്ഷകർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ വിളിച്ചപ്പോൾ ‘വോട്ടർപ്പട്ടിക മരവിപ്പിച്ചതിനാൽ പരിഗണിക്കാനാകില്ലെന്നും തെരഞ്ഞെടുപ്പ് അതിവേഗം പ്രഖ്യാപിച്ചെ’ന്നുമാണ് മറുപടി. മതിയായ സമയം അനുവദിച്ചിട്ടും അപേക്ഷ തീർപ്പാക്കില്ലെന്ന കമീഷന്റെ നിലപാട് വോട്ടർമാരെ വലയ്ക്കുകയാണ്.
സംസ്ഥാനത്തെ വോട്ടർപട്ടികയിൽനിന്ന് 24.5 ലക്ഷം പേരാണ് എസ്‌ഐആറിലൂടെ പുറത്തായത്. അന്തിമ പട്ടികയിൽ 16 ലക്ഷം പേരെ മാത്രമാണ് കൂട്ടിച്ചേർത്തത്. എസ്‌ഐആറിലൂടെ ഒഴിവാക്കപ്പെട്ടവർക്കും 18 വയസ്സ് പൂർത്തിയായവർക്കും പുതുതായി അപേക്ഷിക്കാമെന്ന അറിയിപ്പിനെത്തുടർന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഇപ്പോൾ അപേക്ഷ നൽകുന്നത്.
വോട്ടുചേർക്കാൻ വൻതോതിൽ പ്രചാരണം നൽകുന്ന കമീഷൻ, മറുവശത്ത് അപേക്ഷ തള്ളാൻ ഉദ്യോഗസ്ഥർക്ക് വിരുദ്ധമായ നിർദേശം നൽകുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കും. അവസാന സപ്ലിമെന്ററി പട്ടിക 24-ന് പ്രസിദ്ധീകരിക്കാനിരിക്കെ, 15-ന് ശേഷമുള്ള അപേക്ഷ തള്ളാനുള്ള തീരുമാനം ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് ബിഎൽഒമാർ പറയുന്നു. പുതിയ വോട്ടർമാർക്കുള്ള ഫോം 6-ഉം പ്രവാസികൾക്കുള്ള ഫോം 6എ-യും താമസസ്ഥലം മാറ്റുന്നതിനുള്ള ഫോം 8-ഉം സമർപ്പിച്ചവർക്ക് ഇത് തിരിച്ചടിയാകും.










0 comments