കാർഷിക വ്യാവസായിക പ്രതിസന്ധിയും കേരള ബദലും സെമിനാർ
print edition ഇന്ത്യ–യുഎസ് കരാർ കാർഷികസംസ്‌കാരം തകർക്കാൻ : വിജൂ കൃഷ്‌ണൻ

മങ്കൊമ്പ്
ഇന്ത്യയുടെ കാർഷികസംസ്‌കാരം തകർത്ത് അമേരിക്കൻ ബഹുരാഷ്ട്ര കുത്തകകൾക്ക് കൊള്ളലാഭം കൊയ്യാനാണ് കർഷകർക്കുമേൽ മോദി സർക്കാർ ഇന്ത്യ- യുഎസ് വ്യാപാര കരാർ അടിച്ചേൽപ്പിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വിജൂ കൃഷ്‌ണൻ. ആസിയാൻ കരാറിലൂടെ യുപിഎ സർക്കാർ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിട്ടു. വിദേശ രാജ്യങ്ങളുമായി കാർഷിക മേഖലയിൽ സ്വതന്ത്ര കരാർ നടപ്പാക്കി മോദി സർക്കാരും കർഷകരെ കൊല്ലുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റി ‘ഇന്ത്യയിലെ കാർഷിക വ്യാവസായിക പ്രതിസന്ധിയും കേരള ബദലും’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ ഇന്ത്യയെന്ന് കേന്ദ്രം കൊട്ടിയാഘോഷിക്കുന്ന രാജ്യത്ത് പട്ടിണിമരണം ദിനംപ്രതി വർധിക്കുന്നു. അമേരിക്കയിൽ 60 ശതമാനം കൃഷിഭൂമിയിലും വൻകിട കർഷകരാണ് കൃഷിചെയ്യുന്നത്. ഇവർക്ക് വർഷം 50 ലക്ഷത്തോളം സബ്‌സിഡിയാണ് നൽകുന്നത്. എന്നാൽ ഇന്ത്യയിൽ ഒരു കർഷകന് ലഭിക്കുന്നത് ശരാശരി അരലക്ഷം രൂപ മാത്രമാണ്. ഉൽപ്പാദനച്ചെലവിലെ വർധന നിയന്ത്രിക്കുന്ന നിയമങ്ങളും കുത്തകകൾക്കായി ഇല്ലാതാക്കി.
കാർഷിക ഉൽപ്പന്നങ്ങൾക്ക് താങ്ങുവില നടപ്പാക്കി ചൂഷണത്തിൽനിന്ന് സംരക്ഷിക്കുന്ന കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്കെതിരെ പ്രതികാരനടപടിയാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നെല്ലിന്റെ പ്രോത്സാഹന ബോണസ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്. കാർഷികവിളകളുടെ സംരക്ഷണയ്‌ക്കായി മോദി സർക്കാർ നടപ്പാക്കിയ പിഎംഎഫ്‌ബിവൈ പദ്ധതി ബിജെപി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് സർക്കാരുകൾവരെ ഉപേക്ഷിച്ചു.
കേരളത്തിലെ കാർഷിക കടാശ്വാസ കമീഷൻ, കേരള ബാങ്ക്, അതിദാരിദ്രമുക്ത്യം തുടങ്ങിയ ബദൽ മാർഗങ്ങൾ നടപ്പാക്കാനാണ് വിവിധ സംസ്ഥാനങ്ങളിൽ കർഷകരും തൊളിലാളികളും സമരംചെയ്യുന്നത്. ഇവർക്ക് അനുകൂലമായി പ്രവർത്തിക്കുന്ന എൽഡിഎ-ഫ് സർക്കാരിനെ ഇല്ലാതാക്കാൻ കോൺഗ്രസും ബിജെപിയും മാധ്യമങ്ങളെ കൂട്ടുപിടിച്ച് ശ്രമിക്കുന്നു. ഇതിനെതിരെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.










0 comments