പുനർജനി: ഫണ്ട് പിരിക്കാൻ വി ഡി സതീശൻ യുകെയിൽ പോയത് കൃത്യമായ പ്ലാനോടെയെന്ന് വിജിലൻസ്

തിരുവനന്തപുരം: വിദേശത്തുനിന്ന് പുനർജനി പദ്ധതിക്കായി അനധികൃതമായി പണം പിരിച്ചതിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കൂടുതൽ തെളിവ്. ഫണ്ട് പിരിക്കാൻ വി ഡി സതീശൻ യുകെയിൽ പോയത് കൃത്യമായ പ്ലാനോടെയെന്ന് വിജിലൻസ് കണ്ടെത്തി. സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്‌തുള്ള റിപ്പോർട്ടിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തിമാക്കിയത്.
സതീശന്റെ യുകെ യാത്രയിൽ വലിയ ക്രമക്കേടാണ് വിജിലൻസ് കണ്ടെത്തിയത്. സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ് വി ഡി സതീശന് യുകെയിലേക്ക് പോകാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയത്. യാത്രയ്ക്ക് അനുമതി നൽകിക്കൊണ്ട് കേന്ദ്ര സർക്കാർ നൽകിയ പൊളിറ്റിക്കൽ ക്ലിയറൻസിൽ ഇക്കാര്യം വ്യക്തമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭാ സെക്രട്ടറി വി ഡി സതീശന്റെ യുകെ യാത്രയ്ക്കായി എൻഒസി നൽകിയതും സ്വകാര്യ സന്ദർശനത്തിനും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുന്നതിനുമാണ്. ഈ യാത്രാനുമതിയാണ് യുകെയിൽ പോയി ഫണ്ട് പിരിവിനായി വി ഡി സതീശൻ ദുരുപയോഗം ചെയ്തത്.
മലയാളികൾക്കായി യുകെയിൽ നടത്തിയ പരിപാടിയിൽ വി ഡി സതീശൻ പങ്കെടുത്ത ഓരോരുത്തരോടും 500 പൗണ്ട് വീതം സംഭാവന ആവശ്യപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. ഇത് എഫ്‌സിആർഎ നിയമത്തിന്റെ സെക്ഷൻ 3 (2) (a) യുടെ കൃത്യമായ ലംഘനമാണെന്ന് വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സതീശന്റെ യുകെ യാത്രയ്ക്ക് പിന്നിൽ കൃത്യമായ ആസൂത്രണവും വിദേശ ഫണ്ട് കേരളത്തിലെത്തിക്കാനുള്ള ഗൂഢാലോചനയും നടന്നതായാണ് വിജിലൻസ് കണ്ടെത്തൽ.
പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനർജനി പദ്ധതിയുടെ മറവിലാണ് യുകെയിൽനിന്ന് വി ഡി സതീശൻ പണം ശേഖരിക്കാൻ ഇടപ്പെട്ടത്. എന്നാൽ വിദേശ നാണയ വിനിമയ ചട്ടം പാലിച്ചില്ല. മണപ്പാട്ട് ഫൌണ്ടേഷൻ എന്ന എൻജിഒയുടെ അക്കൗണ്ട് വഴിയാണ് പണം എത്തിച്ചത്. ഇതേകുറിച്ച് വിശദമായ അന്വേഷണം നടത്തിയ വിജിലൻസ് വി ഡി സതീശൻ, മണപ്പാട്ട് ഫൗണ്ടേഷൻ, അതിന്റെ ചെയർമാൻ അമീർ അഹമ്മദ് എന്നിവർക്കെതിരെ സിബിഐ അന്വേഷണത്തിന് വിജലൻസ് ശുപാർശ ചെയ്‌തിരിക്കുകയാണ്.
വി ഡി സതീശൻ എംഎൽഎ സ്ഥാനം ദുരുപയോഗം ചെയ്ത് മണപ്പാട്ട് ഫൌണ്ടേഷൻ ചെയർമാൻ അമീർ അഹമ്മദുമായി ഗൂഢാലോചന നടത്തിയാണ് യുകെയിൽ പോയതും വിദേശ ഫണ്ട് സ്വരൂപിച്ചതും എന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. നീറ്റ ജലാറ്റിൻ കമ്പനിയുടെ സിഎസ്ആർ ഫണ്ട് ‘പുനർജനി പദ്ധതി’ക്കായി ദുരുപയോഗം ചെയ്തതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.










0 comments