പാലക്കാട് വോട്ടർമാർക്ക് പണംനൽകി ബിജെപി; വീഡിയോ ചിത്രീകരിച്ചവര്‍ക്കെതിരെ ശോഭാ സുരേന്ദ്രന്റെ ഭീഷണി

ബിജെപി പ്രവർത്തകർ പണം നൽകുന്നത് ദൃശ്യങ്ങളിൽനിന്ന് (ഇടത്), വീഡിയോ ചിത്രീകരിച്ചവരോട് ശോഭാ സുരേന്ദ്രൻ കയർക്കുന്നു (വലത്)
പാലക്കാട്: പാലക്കാട് വോട്ടർമാർക്ക് പണംനൽകി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമം. പാലക്കാട് മണ്ഡലം ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ബുധൻ രാവിലെ കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. പണം നൽകുന്നതിന്റെ വീഡിയോ ചിത്രീകരിച്ചവർക്കെതിരെ ശോഭാ സുരേന്ദ്രൻ ഭീഷണി മുഴക്കി.
നിശബ്ദ പ്രചരണ ദിവസമാണ് പഞ്ചായത്തിലെ പതിനാറാം വാർഡിലെ വോട്ടറായ ദേവുവിന് അയ്യായിരം രൂപ ശോഭയുടെ കാറിലുണ്ടായിരുന്ന യുവതി വീട്ടിലെത്തി നൽകിയത്. ദേവുവിൻ്റെ വീട്ടിൽ വോട്ടർമാരെ കണ്ട് റോഡരികിൽ നിർത്തിയ കാറിലേക്ക് മടങ്ങിയ ശോഭ, തൻ്റെ കൂടെയുണ്ടായിരുന്ന യുവതിയെ പണം നൽകി വീട്ടിലേക്ക് വീണ്ടും അയക്കുകയായിരുന്നു. പണം വീട്ടിലെ വയോധികയുടെ കയ്യിൽ ഏൽപ്പിക്കുന്ന ദൃശ്യം റോഡിൽ മറ്റൊരു കാറിലുണ്ടായിരുന്ന ആളുകൾ ചിത്രീകരിച്ചു. പണം നൽകിയ ശേഷം യുവതി തിടുക്കത്തിൽ ശോഭയുടെ കാറിലേക്ക് ഓടുന്ന ദൃശ്യവും വീഡിയോയിലുണ്ട്.
വീഡിയോ എടുക്കുന്നത് മനസിലാക്കിയ ശോഭ ശോഭ കാറിൽ നിന്നിറങ്ങി ഇവരെ ഭീഷണിപ്പെടുത്തി ഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. വാക്കേറ്റവുമുണ്ടായി. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നായിരുന്നു ഭീഷണി. പണം നൽകിയതിനെക്കുറിച്ച് പ്രതികരിക്കാൻ ശോഭ തയ്യാറായുമില്ല. ബിജെപി നേതാവ് പ്രമീള ശശിധരനും ശോഭയുടെ കൂടെയുണ്ടായിരുന്നു.
സംഭവത്തിൽ പരാതി ഉയർന്നതോടെ തെരഞ്ഞെടുപ്പ് കമീഷൻ ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി.
ഇതിന് മുൻപും വാർഡിലെ വോട്ടർമാർക്ക് പണം നൽകുന്നതായി പരാതിയുണ്ടായിരുന്നതായും പണം നിറച്ച ബിജെപി സ്ഥാനാർഥിയുടെ വാഹനം അടിയന്തരമായി പരിശോധിക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐ എം നേതാവ് എൻ എൻ കൃഷ്ണദാസ് പറഞ്ഞു. യുപി രജിസ്ട്രേഷനിലുള്ള ധാരാളം വാഹനങ്ങൾ പാലക്കാട്ടേക്ക് വരുന്നുണ്ട്. കെട്ടുകണക്കിന് പണമാണ് ഇറക്കുന്നത്. അതീവ ഗൗരവമാണ് ഈ വിഷയം. തെരഞ്ഞെടുപ്പ് കമീഷന് പലതവണ പരാതി നൽകിയിട്ടും നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും കൃഷ്ണദാസ് പറഞ്ഞു.









0 comments