2015–2016 ൽ പച്ചക്കറി വിളവ് 6.28 ലക്ഷം മാത്രം , 2024–25 ൽ ഉൽപ്പാദനം 19.10 ലക്ഷം ടൺ , 2025–26ൽ 20 ലക്ഷം ടണ്ണാണ് ലക്ഷ്യം
കുതിച്ച് കാർഷികരംഗം ; പച്ചക്കറി ഉൽപ്പാദനത്തിൽ 2 ലക്ഷം ടൺ വർധന

സുനീഷ് ജോ
Published on Sep 01, 2025, 02:14 AM | 1 min read
തിരുവനന്തപുരം
സംസ്ഥാനത്ത് പച്ചക്കറി ഉൽപ്പാദനത്തിൽ രണ്ട് ലക്ഷം ടണ്ണിന്റെ വർധന. 2024– 25ൽ ആകെ 19.10 ലക്ഷം ടൺ പച്ചക്കറിയാണ് കർഷകർ വിളയിച്ചത്. 1.22 ലക്ഷം ഹെക്ടറിലായിരുന്നു കൃഷി. യുഡിഎഫ് ഭരണകാലമായ 2015–--16ൽ ഇത് 6.28 ലക്ഷം ടണ്ണായിരുന്നു. കാർഷികമേഖലയിൽ ഒന്നും രണ്ടും എൽഡിഎഫ് സർക്കാർ നടപ്പാക്കിയ പ്രവർത്തനമാണ് സ്വയംപര്യാപ്‌തതയിലേക്ക് അടുപ്പിച്ചത്. 2025–26ൽ 20 ലക്ഷം ടണ്ണാണ് ലക്ഷ്യം.
ചീര, വെണ്ട, വെള്ളരി, മത്തൻ, കുമ്പളങ്ങ, പാവയ്‌ക്ക, പയറുവർഗം എന്നിവയുടെ ഉൽപ്പാദനം ഗണ്യമായി വർധിച്ചു. ഓണക്കാല വിളവെടുപ്പിൽ ചേനയുടെ അധിക ഉൽപ്പാദനമുണ്ടായതായി ഹോർട്ടി കോർപ് വിലയിരുത്തുന്നു. 500 ടൺ അധിക ഉൽപ്പാദനമാണ് ഉണ്ടായത്. കണ്ണൂർ, തൃശൂർ, പാലക്കാട് ജില്ലകളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്താൻ കൂടുതൽ കർഷകരും കർഷക കൂട്ടായ്‌മകളും തയ്യാറായി. കൃഷിക്ക് ഹെക്ടറിന് ഒരുലക്ഷംരൂപ ധനസഹായവും ലഭ്യമാക്കി. മൂന്നു മുതൽ അഞ്ചുവരെ ഹെക്ടറിൽ കൃഷി ചെയ്യുന്നവർക്ക് ക്ലസ്‌റ്റർ ഘടകത്തിൽപ്പെടുത്തി 1.25 ലക്ഷവും നൽകുന്നു. 800 ക്ലസ്‌റ്ററിനാണ് ധനസഹായം ലഭ്യമാക്കുന്നത്. പന്തൽ ആവശ്യമുള്ള കൃഷിക്ക് ഹെക്ടർ ഒന്നിന് 25000 രൂപയും പന്തൽ ആവശ്യമില്ലാത്തവയ്‌ക്ക് 20000 രൂപയും ശീതകാല പച്ചക്കറിക്ക് 30000 രൂപയും പരമ്പരാഗത പച്ചക്കറികൃഷിക്ക് 10000 രൂപയുമാണ് സഹായം.
ജനകീയാസൂത്രണപദ്ധതികൾ, ഹോർട്ടികൾച്ചർ മിഷൻ, വിഎഫ്‌പിസികെ എന്നിവ മുഖേനയുള്ള പദ്ധതികളിലൂടെയും പച്ചക്കറി ഉൽപ്പാദന വർധനവിനും വിപണി വില വർധന നിയന്ത്രിക്കാനുമുള്ള പ്രവർത്തനം സർക്കാർ നടപ്പാക്കുന്നു. 2023 – 24ൽ കർഷകരുടെ വരുമാനം 50 ശതമാനം വർധിച്ചിരുന്നു. അഖിലേന്ത്യാ അടിസ്ഥാനത്തിൽ കാർഷിക മേഖലയിലെ വളർച്ച 2023–--24ൽ 2.1 ശതമാനമാണ്. കേരളത്തിലിത് 4.65 ശതമാനമായിരുന്നു.
പച്ചക്കറി ഉൽപ്പാദനം കൂടും
പച്ചക്കറി കൃഷിയിലെ ഉൽപ്പാദനം 2025–26 വർഷവും കൂടും. വിവിധ പദ്ധതികൾക്കായി 60.45 കോടി രൂപയാണ് നീക്കിയത്. സമഗ്ര പച്ചക്കറി ഉൽപ്പാദന യജ്ഞത്തിന്റെ ഭാഗമായി ഒരുലക്ഷം സങ്കരയിനം വിത്ത് പായ്‌ക്കറ്റുകളും ഒരുകോടി സങ്കരയിനം തൈകളും സൗജന്യമായി വിതരണം ചെയ്തു.









0 comments