വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ജാമ്യപേക്ഷയിൽ വിശദമായ വാദം നാളെയും തുടരും

കൊച്ചി: വിവാഹവാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ചുവെന്ന കേസിൽ റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് റാപ്പറുടെ അറസ്റ്റ് കോടതി തടഞ്ഞത്.
ഹർജിയിൽ അന്തിമ തീരുമാനമാകുന്നതുവരെ അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞു. കോടതിയിൽ നാളെയും ജാമ്യപേക്ഷയിൽ വിശദമായ വാദം തുടരും.
പരാതിക്കാരിയുടെ വാദങ്ങളാണ് കോടതി ആദ്യം കേട്ടത്. വിവാഹ വാഗ്ദാനം നൽകി തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. മറ്റു സ്ത്രീകളുമായുള്ള ബന്ധം തടയാൻ ശ്രമിച്ചപ്പോൾ താനുമായുള്ള ബന്ധം വേടൻ അവസാനിപ്പിച്ചെന്നും അവർ പറഞ്ഞു.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പരാതിക്കാരിയോട് ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവിലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
വേടൻ ഇൻഫ്ലുവൻസറെന്ന് പറഞ്ഞ പരാതിക്കാരിയോട്, ഇന്‍ഫ്ളുവന്‍സറാണോ അല്ലയോ എന്നതല്ല, നിയമത്തിന് മുന്നിൽ വേടൻ വ്യക്തിമാത്രമെന്ന് കോടതി പറഞ്ഞു. തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂ എന്നും കോടതി പറഞ്ഞു.
വേടൻ സ്ഥിരം കുറ്റവാളി ആണെന്നായിരുന്നു പരാതിക്കാരിയുടെ മറ്റൊരു വാദം. എല്ലാവരും അമര്‍ ചിത്രകഥ വായിച്ചാണ് വളര്‍ന്നതെന്നും പുരാണ കഥകള്‍ പറയേണ്ടതില്ലെന്നും പറഞ്ഞ കോടതി സ്ഥിരം കുറ്റവാളി എന്ന് എങ്ങനെ പറയാനാകുമെന്നും ചോദിച്ചു. പരാതിക്കാരി സ്വന്തം കേസിന്റെ കാര്യം മാത്രം പറയണമെന്നും കോടതി കൂട്ടിച്ചേർത്തു.
വേടനെതിരെ പരാതിയുമായി മറ്റു രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ടെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. ഇതിന് ക്രിമിനൽ പ്രോസിക്യൂഷനിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്നായിരുന്നി കോടതിയുടെ ചോദ്യം. ഈ പരാതികളിൽ എഫ്ഐആർ ഇട്ടിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് കോടതി പറയുകയും ചെയ്തു.
2021 വരെയുള്ള കാലയളവിൽ പരാതിക്കാരിയെ വേടൻ കോഴിക്കോട്ടും എറണാകുളത്തുംവച്ച് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നെന്നും ആരോപണമുണ്ട്.










0 comments