print edition ഹെലികോപ്‌റ്റർ യാത്ര തുടർന്ന് സതീശൻ

തൊടുപുഴ ന്യൂമാൻ കോളേജ് മൈതാനത്ത് ഹെലികോപ്‍റ്ററില്‍ വന്നിറങ്ങിയ മുഖ്യമന്ത്രി വി ഡി സതീശൻ
തിരുവനന്തപുരം: സർക്കാർ വാടകയ്‌ക്കെടുത്ത ഹെലികോപ്‌റ്ററിലെ യാത്ര സ്ഥിരമാക്കി മുഖ്യമന്ത്രി വി ഡി സതീശൻ. ചൊവ്വാഴ്‌ച വിവിധ ജില്ലകളിലെ യാത്രയ്‌ക്കുടനീളം മുഖ്യമന്ത്രി ഉപയോഗിച്ചത് വാടക ഹെലികോപ്‌റ്റർ. പാലക്കാട്ടെ ചിറ്റൂർ, ഇടുക്കിയിലെ തൊടുപുഴ എന്നിവിടങ്ങളിലേക്കാണ് അദ്ദേഹം ഹെലികോപ്‌റ്ററിൽ പറന്നത്.
എൽഡിഎഫ് സർക്കാർ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തത് ധൂർത്താണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ കുറ്റപ്പെടുത്തിയ ആളാണ് സതീശൻ. മുമ്പ് ആശുപത്രിയിലുള്ള ഭാര്യാപിതാവിനെ സന്ദർശിക്കാൻ കൊച്ചിയിലേക്കും കുടകിലെ വിവാഹ ചടങ്ങിനും ഹെലികോപ്‌റ്ററിൽ പോയത് വിവാദമായിരുന്നു.
ചൊവ്വാഴ്‌ച രാവിലെ പത്തിന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച അദ്ദേഹം 11ന് ചിറ്റൂർ ഗവ. കോളേജ് മൈതാനത്ത് ഇറങ്ങി. അന്തരിച്ച മുൻ എംഎൽഎ കെ അച്യുതന്റെ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു. 11.30ന് ഹെലികോപ്‌റ്ററിൽ തൊടുപുഴയിലേയ്‌ക്ക്. പകൽ ഒന്നോടെ ന്യൂമാൻ കോളേജ് മൈതാനത്ത് ഇറങ്ങി. ശേഷം ഔദ്യോഗിക വാഹനത്തിൽ ജോസ് കുറ്റ്യാനിയുടെ വീട്ടിലെത്തി അന്ത്യാഞ്ജലിയർപ്പിച്ച് ഹെലികോപ്‌റ്ററിൽത്തന്നെ തിരുവനന്തപുരത്തെത്തി.
പൊലീസിന്റെ നിരീക്ഷണത്തിനും അടിയന്തര ഘട്ടത്തിൽ വിവിഐപി യാത്രയ്‌ക്കുമായാണ് മുൻ എൽഡിഎഫ് സർക്കാർ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തത്.










0 comments