print edition പ്ലീഡർ നിയമനത്തിൽ സ്വജനപക്ഷപാതം; മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചു

റഷീദ് ആനപ്പുറം
Published on Jul 16, 2026, 01:58 AM | 1 min read
തിരുവനന്തപുരം: ഹൈക്കോടതിയിൽ ഗവ. പ്ലീഡർമാരെ വഴിവിട്ട് നിയമിച്ചതിലൂടെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയത് ഗുരുതര സത്യപ്രതിജ്ഞാ ലംഘനം. ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയും ഹൈക്കോടതി യൂണിറ്റ് കമ്മിറ്റിയും നൽകിയ പട്ടികയിൽനിന്നാണ് ഗവ. പ്ലീഡർമാരെ നിയമിച്ചതെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയത്. ‘സ്വജനപക്ഷപാതം നടത്തില്ല’എന്ന സത്യപ്രതിജ്ഞാവാചകത്തിന്റെ ലംഘനമാണിത്. ഇതെക്കുറിച്ച് ചോദ്യം പ്രതീക്ഷിച്ച് ശുപാർശക്കത്തുമായാണ് വാര്‍ത്താസമ്മേളനത്തിനെത്തിയത്. പ്ലീഡർ നിയമനത്തിൽ തെറ്റൊന്നും ചെയ്‌തില്ലെന്ന് സ്ഥാപിക്കാനുള്ള അതിബുദ്ധിയാണ് കള്ളി വെളിച്ചത്താക്കിയത്.
ലോയേഴ്‌സ് കോൺഗ്രസിന്റെ ലെറ്റർഹെഡിലുള്ള ശുപാർശക്കത്തും മുഖ്യമന്ത്രി പ്രദർശിപ്പിച്ചു. പ്ലീഡര്‍ നിയമനത്തില്‍ വിവാദമായ രണ്ട് പേർ പട്ടികയിലുണ്ട്. പട്ടിക അഡ്വക്കറ്റ് ജനറലിനെ കാണിച്ചാണ് നിയമനം നടത്തിയതെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയതോടെ ചട്ടലംഘനത്തിന് എജിയും കൂട്ടുനിന്നെന്ന് വ്യക്തം. എജി നൽകുന്ന പാനലിൽനിന്നുവേണം പ്ലീഡർ നിയമനം എന്നാണ് ചട്ടം.
ഭീതിയോ, പക്ഷപാതമോ, പ്രീതിയോകൂടാതെ എല്ലാവർക്കും നീതിചെയ്യുമെന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്‌താണ് സതീശൻ മുഖ്യമന്ത്രിയായത്. എന്നാൽ, സ്വന്തം സംഘടന നൽകിയ പട്ടികയിൽനിന്ന് നിയമനം നടത്തിയെന്ന് പരസ്യമായി പറഞ്ഞതോടെ ഇതെല്ലാം ലംഘിച്ചു. നിലവില്‍ നിയമിതരായവരില്‍ ആര്‍എസ്എസ് ബന്ധമുള്ളവരുണ്ടെന്ന് കോൺഗ്രസ് അഭിഭാഷക സംഘടനയും കെഎസ്‌യുവും ചൂണ്ടിക്കാട്ടിയത് സംബന്ധിച്ച് ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്.
പ്ലീഡര്‍മാരായി യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച മൂന്നുപേരാണ് ഇതിനകം രാജിവച്ചത്. ശബരിമല സ്വർണമോഷണക്കേസിലെ പ്രതിസ്ഥാനത്തുള്ള സ്‌മാർട് ക്രിയേഷൻസിന്റെ അഭിഭാഷകന്‍ കെ ബി പ്രദീപ്, എം വി വിപിൻ, പി ദീപ്തി എന്നിവർ.










0 comments