രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വിസിക്ക് അധികാരമില്ല: മന്ത്രി ആര്‍ ബിന്ദു

Dr R Bindu
വെബ് ഡെസ്ക്

Published on Jul 02, 2025, 08:09 PM | 1 min read

തിരുവനന്തപുരം : രജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ലെന്ന് മന്ത്രി ആര്‍ ബിന്ദു. കേരള സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പ്രകടമായ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും താല്‍ക്കാലിക വി സിയാണ് നടപടി എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


കേരള സര്‍വകലാശാല ചട്ടങ്ങള്‍ അനുസരിച്ച് വിസിയ്ക്ക് രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരമില്ല. രജിസ്ട്രാറെ നിയമിക്കുന്നത് സിന്‍ഡിക്കേറ്റ് ആണ്. സിന്‍ഡിക്കേറ്റിന് മുമ്പാകെ ഈ കാരണം വൈസ് ചാന്‍സലര്‍ക്ക് വെക്കാം. നേരിട്ട് രജിസ്ട്രാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ വിസിക്ക് ഇപ്പോള്‍ നിലവിലുള്ള നിയമപ്രകാരം സാധ്യമല്ലെന്നും മന്ത്രി വ്യക്തമാക്കി.


വ്യാജമായിട്ടുള്ള ആരോപണത്തെ മുന്‍നിര്‍ത്തിയാണ് രജിസ്ട്രാര്‍ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. വി സി ആര്‍എസ്എസ് കൂറ് തെളിയിച്ചതിന്റെ ഭാഗമായിട്ട് നിയോഗിക്കപ്പെട്ട ആളാണ്. ഡോ മോഹന്‍ കുന്നുമ്മല്‍ സര്‍വകലാശാലയിലെ താൽകാലിക വിസിയാണ്. താൽകാലിക വിസിയായ മോഹന്‍ തന്റെ അധികാരപരിധിക്ക് പുറത്തുപോയെന്നും മന്ത്രി ആരോപിച്ചു.


വിദ്യാഭ്യാസ മേഖലയെ കലുഷിതമാക്കാന്‍ ആണ് ചാന്‍സലര്‍ നോക്കുന്നതെങ്കില്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യും. മികവിന്റെ പാതയില്‍ മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് കടുത്ത കാവിവൽകരണ ശ്രമം നടക്കുന്നത്. മുന്നേറ്റത്തെ തടയാന്‍ കഴിയുന്നത്ര പ്രതിബന്ധങ്ങള്‍ സൃഷ്ടിക്കുന്നു. കാവിവൽകരണം അജണ്ടയുടെ ഭാഗമാണ്. നിയമനടപടിയുമായി രജസ്ട്രാര്‍ മുന്നോട്ട് പോകട്ടെ. സര്‍ക്കാരിന്റെ ഭാഗം സര്‍ക്കാരും നോക്കും. ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങള്‍ രാജ്ഭവന്‍ കേന്ദ്രീകരിച്ച് നടത്തുന്നുണ്ടെന്നും എല്ലാം കാവിവല്‍കരണത്തിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home