അനന്ദുവിന്റെ മരണം വൈദ്യുത ആഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

നിലമ്പൂർ: പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച പത്താം ക്ലാസ് വിദ്യാർഥി അനന്ദുവിന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. വൈദ്യുത ആഘാതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. വയറിന്റെ ഭാഗത്തായി പൊള്ളലേറ്റ നിലയിൽ മൂന്ന് മുറിവുകളുണ്ട്. മണിമൂളി സ്കൂളിൽ അനന്തുവിന്റെ മൃതദേഹം പൊതുദർശനത്തിന് വെയ്ക്കും. ശേഷം വീട്ടിലേക്ക് കൊണ്ടുപോകും.
സംഭവത്തിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകനായ വെള്ളക്കട്ട സ്വദേശി വിനീഷിനെ ഞായറാഴ്ച രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനീഷിന്റെ ഫോൺ കോൾ ഉൾപ്പെടെയുള്ള വിവരങ്ങൾ അന്വേഷിക്കും. ഇയാൾ ഇതിന് മുമ്പും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
ശനി രാത്രിയാണ് വഴിക്കടവിൽ പത്താം ക്ലാസ് വിദ്യാർഥി അനന്തു പന്നിക്കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുകുട്ടികൾക്കും ഷോക്കേറ്റു. ഷാനു, യദു എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളിൽ ഒരാൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലും മറ്റേയാൾ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തു. വല ഉപയോഗിച്ച് മീൻ പിടിക്കുന്നതിനിടെ വെള്ളത്തിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.









0 comments