പൂക്കളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ച; കനകക്കുന്നിൽ 'വസന്തോത്സവം' തുടങ്ങി

തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വർണ്ണക്കാഴ്ചയൊരുക്കി പുതുവർഷത്തെ വരവേൽക്കാൻ ടൂറിസം വകുപ്പ് കനകക്കുന്നിൽ സംഘടിപ്പിക്കുന്ന 'വസന്തോത്സവ'ത്തിന് വർണാഭമായ തുടക്കം. 'വസന്തോത്സവം' പുഷ്പമേളയുടെയും ന്യൂ ഇയർ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം ബുധൻ വൈകിട്ട് ടൂറിസം പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാർമണി' എന്ന ആശയത്തിലാണ് ജനുവരി 4 വരെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളം രാജ്യത്തിനു മുന്നിൽ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ആഘോഷ പരിപാടിയിലൂടെ പങ്കുവയ്ക്കുന്നത്.
2025 കേരള ടൂറിസത്തിന് മികച്ച വർഷമായിരുന്നുവെന്നും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എക്കാലത്തെയും റെക്കോർഡിലെത്തിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എത്തുന്ന സന്ദർശിക്കുന്ന വിദേശ വിനോദസഞ്ചാരികളും ഗണ്യമായി വർദ്ധിച്ചു. ബീച്ച് ടൂറിസം, ഹൈറേഞ്ച് ടൂറിസം, സിനിമാ ടൂറിസം, വെൽനസ് ടൂറിസം തുടങ്ങിയ വിവിധ മേഖലകളിൽ ടൂറിസം വകുപ്പ് ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ചുവപ്പ്, സ്വർണ നിറങ്ങളിലുള്ള ദി ജയൻറ് ഡ്രാഗൺ ഉൾപ്പെടെ വൈവിധ്യമാർന്ന ഇലുമിനേഷനുകളും ഇൻസ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ഇതിൻറെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.
വസന്തോത്സവത്തിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 35000 പൂച്ചെടികളാണ് കനകക്കുന്നിൽ ഒരുക്കിയിട്ടുള്ളത്. 8000-ത്തിൽ പരം ക്രിസാന്തിമം ചെടികൾ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവൽ ഈ വർഷത്തെ പ്രധാന ആകർഷണീയതയാണ്. കൂടാതെ ഡാലിയ, പെറ്റ്യൂണിയ, ജമന്തി, റോസ്, ഓർക്കിഡ്സ്, തെറ്റി ഇംപേഷ്യൻസ്, സീനിയ, ഡെയ്സി തുടങ്ങിയവയും വസന്തോത്സവത്തിൽ ഉണ്ടാകും.

മ്യൂസിയം- മൃഗശാല, നിയമസഭ, വെള്ളായണി കാർഷിക കോളേജ്, കാര്യവട്ടം കാമ്പസ് ബോട്ടണി വിഭാഗം, വിഎസ്എസ്‍സി, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ, ആയുർവേദ റിസർച്ച് സെന്റർ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളും വ്യക്തികളും നഴ്സറികളും വസന്തോത്സവത്തിലെ മത്സര വിഭാഗത്തിൽ പങ്കെടുക്കും.
വസന്തോത്സവത്തിനോട് അനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തിൽ പുഷ്പാലങ്കാര പ്രദർശനവും മത്സരവും ഒരുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന ഓർക്കിഡ്, ആന്തൂറിയം, ട്യൂലിപ്, ഏഷ്യാറ്റിക് ലില്ലി തുടങ്ങി നിരവധി പുഷ്പങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

ഫ്ളവർ ഷോയ്ക്കു പുറമേ ട്രെഡ് ഫെയർ, ഫുഡ് കോർട്ട്, അമ്യൂസ്മെൻറ് പാർക്ക്, കലാപരിപാടികൾ എന്നിവയും വസന്തോത്സവത്തിൻറെ ഭാഗമാണ്. മുതിർന്നവർക്ക് 50 രൂപ, കുട്ടികൾക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്നാണ് ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.










0 comments