print edition കേരളം ആഗോള തൊഴിൽനൈപുണ്യ ഹബ്ബാകും : വി ശിവൻകുട്ടി

തിരുവനന്തപുരം
തൊഴിലന്വേഷകരുടെ സംസ്ഥാനമെന്ന നിലയിൽ നിന്ന് 2031- ഓടെ തൊഴിൽ ദാതാക്കളുടെയും നൈപുണ്യമുള്ള പ്രൊഫഷണലുകളുടെയും ആഗോള ഹബ്ബായി കേരളം മാറുമെന്ന് മന്ത്രി വി ശിവൻകുട്ടി. വിഷൻ 2031 സെമിനാറിന്റെ ഭാഗമായി നടന്ന ‘തൊഴിലാളികളുടെ അവകാശങ്ങൾ' സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ തൊഴിൽപങ്കാളിത്തം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ഡിജിറ്റൽ കേരളത്തിന്റെ ഭാഗമായി 16 ക്ഷേമനിധി ബോർഡുകളെ ഒറ്റ ഓൺലൈൻ പ്ലാറ്റ്ഫോമിൽ കൊണ്ടുവന്ന് ആനുകൂല്യങ്ങൾ തടസമില്ലാതെ വിതരണം ചെയ്യുന്നു. കിഫ്ബി വഴി 10 ഐടിഐകളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി. എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളെ സ്മാർട്ട് കാർഡ് നൽകുന്ന മോഡൽ സെന്ററുകളാക്കി വികസിപ്പിച്ചു. 2031-ഓടെ ലോകത്തിന്റെ ഏത് ഭാഗത്തും തൊഴിലെടുക്കാൻ പ്രാപ്തിയുള്ള നൈപുണ്യമുള്ള യുവാക്കളെ കേരളം വാർത്തെടുക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ നിയമങ്ങളിലെ മാറ്റങ്ങൾ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ, ആഗോള തൊഴിൽ പ്രവണതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടന്നു.
സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ രവി രാമൻ മോഡറേറ്ററായി. ഐഎൽഒ കണ്ടീഷൻസ് ഓഫ് വർക്ക് ആൻഡ് ഇക്വാളിറ്റി വകുപ്പ് ഡയറക്ടർ ഡോ. സുക്തി ദാസ്ഗുപ്ത, ജസ്റ്റിസ് കെ ചന്ദ്രു, ഐഎൽഒ ഡൽഹി ഹെഡ് മിചിക്കോ മിയാമോട്ടോ, ഡോ. ബി എം അനിൽ കുമാർ, ഡോ. കെ ആർ ശ്യാം സുന്ദർ, പ്രൊഫ. വിനോജ് എബ്രഹാം, തൊഴിലാളി സംഘടനാ പ്രതിനിധികളായ കെ എൻ ഉമേഷ്, ജോർജ് തോമസ്, ആർ ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.
വൈജ്ഞാനിക കേന്ദ്രമാകും
2031-ഓടെ കേരളത്തിലെ വിദ്യാഭ്യാസ മേഖല ലോകോത്തര വൈജ്ഞാനിക ഹബ്ബായി മാറുമെന്ന് മന്ത്രി വി ശിവൻകുട്ടി. ‘വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾ' വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2000 ഹൈസ്‌കൂളുകളിലായി 7000 റോബോട്ടിക് ലാബ് സ്ഥാപിച്ചു. ലിറ്റിൽ കൈറ്റ്‌സ് വഴി ലോകത്തിലെ ഏറ്റവും വലിയ ഐടി കൂട്ടായ്മകളിലൊന്നായി വളർത്തിയെടുത്തു. 2031-ഓടെ നിർമിതബുദ്ധിയും ഡാറ്റാ അനലിറ്റിക്‌സും പ്രയോജനപ്പെടുത്തി ഓരോ കുട്ടിയുടെയും പഠനപുരോഗതി വിലയിരുത്തുന്ന സംവിധാനം വിപുലമാകും. തൊഴിൽനൈപുണ്യവും ആരോഗ്യവും കായികക്ഷമതയും ഉൾക്കൊള്ളുന്ന രീതിയിൽ കരിക്കുലം നവീകരിക്കുമെന്നും വിദ്യാഭ്യാസ ആസൂത്രണത്തിൽ ഡാറ്റാ അധിഷ്ഠിത സമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡോ. പി വി ഉണ്ണികൃഷ്ണൻ മോഡറേറ്ററായി. ഫിൻലൻഡ് ഹെൽസിങ്കി സർവകലാശാലയിലെ ഡോ. ജോന്ന കംഗാസ്, ഡോ. എ കെ ശിവകുമാർ, പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. സോനജ്ഹാരിയ മിൻസ്, പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ഡോ. സി. രാമകൃഷ്ണൻ, ഡോ. രതീഷ് കൃഷ്ണൻ, ഡോ. അനിൽ കുമാർ സംസാരിച്ചു. ഡോ. ഷർമിള മേരി ജോസഫ്, ഡോ. കെ വാസുകി, എസ് ഷാനവാസ് എന്നിവർ സെഷനുകൾ സംഗ്രഹിച്ചു.










0 comments