print edition ശബരിമല സ്വർണമോഷണം ; യുഡിഎഫിന്റെ കള്ളക്കളി വെളിച്ചത്തായി : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം
ശബരിമല സ്വർണക്കൊള്ളയിൽ പ്രതിപക്ഷനേതാവും യുഡിഎഫ് നേതൃത്വവും നടത്തിയ നാടകങ്ങളുടെ യഥാർഥ മുഖം വ്യക്തമായെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റിയെയും ഗോവർധനെയും സന്നിധാനത്ത് എത്തിച്ചത് ആരാണെന്നതിന്റെ തെളിവാണ് പുറത്തുവരുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, ബോർഡഗം അജയ് തറയിൽ എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റി നിൽക്കുന്ന ചിത്രങ്ങൾ പൊതുമധ്യത്തിലുണ്ട്.
2016നുമുന്പ് നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയന്റയോ എൽഡിഎഫ് സർക്കാരിന്റെയോ തലയിൽ കെട്ടിവയ്‌ക്കാനാകില്ല. സോണിയാഗാന്ധിയുടെ വസതി ഉണ്ണികൃഷ്ണൻ പോറ്റി പലതവണ സന്ദർശിച്ചു. മോഷ്ടാവിനെക്കൊണ്ട് പാർടി അധ്യക്ഷയ്ക്ക് രക്ഷ കെട്ടിച്ചുകൊടുത്ത നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാകുമോ? കൂടെപ്പോയ എംപിമാരും മറുപടി പറയണം. ഗോവർധന്റെ കടയിൽനിന്ന് സ്വർണം പൊലീസ് കണ്ടെടുത്തിട്ടും കേസ് വഴിതിരിച്ചുവിടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. സതീശനും ചെന്നിത്തലയും എസ്ഐടി അന്വേഷണത്തെ എതിർക്കുന്നത് ആരെ സംരക്ഷിക്കാനാണ്
ബെയ്‌ലി പാലംമുതൽ പാത്രക്കച്ചവടംവരെ അഴിമതി നടത്തിയ ചരിത്രമാണ് യുഡിഎഫിനുള്ളത്. മാധ്യമങ്ങൾക്കുമുന്നിൽ പ്രതിപക്ഷ നേതാവിന്റെ ഇരുവശത്തും നിൽക്കുന്ന പ്രാദേശിക നേതാക്കൾക്ക് പ്രതികളുമായുള്ള അവിശുദ്ധ ബന്ധം എന്താണെന്ന് പ്രതിപക്ഷനേതാവ് പറയണമെന്നും വി ശിവൻകുട്ടി പറഞ്ഞു.










0 comments