വിസി ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെ പ്രവർത്തിക്കരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം
ഡോ. മോഹനൻ കുന്നുമ്മൽ വൈസ് ചാൻസലർ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നും ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ പ്രവർത്തിക്കരുതെന്നും മന്ത്രി വി ശിവൻകുട്ടി. ഇത് കേരളമാണ്. ചട്ടമ്പിത്തരം അനുവദിക്കില്ല. കേരള സർവകലാശാലാ രജിസ്ട്രാർ ഡോ. കെ എസ് അനിൽകുമാറിനെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തത് ചട്ടവിരുദ്ധമായാണ്. രജിസ്ട്രാറെ നിയമിക്കുന്നത് സിൻഡിക്കറ്റാണ്. അച്ചടക്ക നടപടിക്കുള്ള അധികാരവും സിൻഡിക്കറ്റിനാണ്. 10 ദിവസത്തിൽ കൂടുതൽ ലീവ് അനുവദിക്കാനുള്ള അധികാരംപോലും വിസിക്കില്ല.
ഗവർണർ വേദിയിലിരിക്കെ പരിപാടി റദ്ദാക്കി ഉത്തരവ് നൽകിയെന്ന ആരോപണവും ശരിയല്ല. സംഘർഷാവസ്ഥയുണ്ടെന്ന് അറിഞ്ഞിട്ടും ഗവർണർ ചടങ്ങിൽ പങ്കെടുത്തു. ഭാരതാംബയെ രജിസ്ട്രാർ മാനിച്ചില്ലെന്നും പറയുന്നു. ആരാണ് ഭാരതാംബ, കാവിക്കൊടി ഏന്തിയ വനിതയോ– മന്ത്രി ചോദിച്ചു.
യഥാർഥത്തിൽ ഗവർണറാണ് സർവകലാശാല ചട്ടങ്ങളെ അനാദരിച്ചത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ സ്ഥിരം നിയമലംഘകനാകുന്നെന്ന് ആരെങ്കിലും വിമർശിച്ചാൽ തെറ്റാകില്ല. റദ്ദാക്കിയതറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണർ ഗുരുതര ചട്ടലംഘനമാണ് നടത്തിയതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.









0 comments