216 വീടുകൾ നിർമിച്ചെന്ന് അവകാശവാദം ഉന്നയിച്ചെങ്കിലും എവിടെയെന്ന് ചോദ്യം ഉയർന്നപ്പോൾ വെബ്‌സൈറ്റ് തന്നെ അപ്രത്യക്ഷമായി
print edition സുമനസ്സുകൾ വീടൊരുക്കും; സതീശൻ ‘പുനർജനി ബോർഡ്’ തൂക്കും

കൊച്ചി
കെയർ ഹോം പദ്ധതിയിൽ സഹകരണവകുപ്പ് നിർമിച്ച വീടിന് സതീശന്റെ ‘പുനർജനി ബോർഡ്’. പരാതിയായപ്പോൾ ബോർഡുമില്ല, ബാനറുമില്ല. പുനർജനി എന്നുപേരിട്ട് ജനങ്ങളെ കബളിപ്പിച്ചിരുന്ന സതീശന്റെ ‘ബോർഡ് തൂക്കൽ വിദ്യ’ അരങ്ങേറിയത് പറവൂർ നഗരസഭയുടെ 13–ാം വാർഡിലാണ്. പണം സ്വരൂപിക്കാനും പുനർജനി പദ്ധതിക്ക് വിശ്വാസ്യത നേടാനും മണ്ഡലത്തിന്റെ വിവിധ ഇടങ്ങളിലായി തന്ത്രം നടപ്പാക്കിയിരുന്നു. ചിലയിടങ്ങളിൽ പാളിയെങ്കിലും പിന്തിരിഞ്ഞില്ല. അത്തരത്തിൽ ചീറ്റിയ തട്ടിപ്പ് നാടകമാണ് 13–ാം വാർഡിൽ അരങ്ങേറിയത്.
കെയർഹോം പദ്ധതിയിൽ വരാപ്പുഴ സഹകരണ ബാങ്ക് വീട് നിർമിച്ചിരുന്നു. വീടിന്റെ അവസാന മിനുക്കുപണി നടക്കുന്പോൾ സ്‌പോൺസർ മുഖേന സതീശന്റെ സാന്പത്തിക സഹായവാഗ്‌ദാനമെത്തി. ഗൃഹപ്രവേശത്തിന്റെ തലേദിവസം ഇവിടെ പുനർജനി ബോർഡ് തൂക്കി. പണം ലഭിക്കാതിരുന്ന ഗൃഹനാഥ കലക്ടർക്ക് പരാതി നൽകി. താലൂക്ക് ഓഫീസ് അധികൃതരെത്തി ബോർഡ് നീക്കി. പ്രളയബാധിതർക്ക് സർക്കാർ പദ്ധതിയിലോ സ്‌പോൺസർമാർ വഴിയോ വ്യവസായ, വാണിജ്യസ്ഥാപനങ്ങൾ സഹായിച്ചോ നിർമിക്കുന്ന വീടുകളുടെ പണി അന്തിമഘട്ടത്തിലാകുന്പോൾ ബോർഡ് പ്രത്യക്ഷപ്പെടും. ചെറിയ സാന്പത്തികസഹായം വാഗ്‌ദാനം ചെയ്ത് ബോർഡ് തൂക്കുന്നതായിരുന്നു രീതി.
പുനർജനി തട്ടിപ്പ് പുറത്തുവന്നപ്പോൾ, 216 വീട് നിർമിച്ചെന്നായിരുന്നു സതീശന്റെ അവകാശവാദം. സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും കണക്ക് പുറത്തുവിടുമെന്നും പറഞ്ഞു. നിർമിച്ച വീടുകൾ ഏതെന്നോ എവിടെയെന്നോ എത്ര പണം സ്വരൂപിച്ചെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യങ്ങൾ വീണ്ടും ഉയർന്നതോടെ സതീശന്റെ വെബ്‌സൈറ്റിൽനിന്ന് പുനർജനി എന്ന ലിങ്ക് തന്നെ അപ്രത്യക്ഷമായിരുന്നു.










0 comments