print edition പുനർജനി തട്ടിപ്പ് സർവം സതീശന്റെ മായ

കൊച്ചി
തറക്കല്ലിൽ ഒതുങ്ങിയ പുനർജനി ഫ്ലാറ്റ്, റിയൽ എസ്‌റ്റേറ്റ് ഇടപാടിന് വഴിവെട്ടിയ റോഡ്. ഇത് പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ ‘പുനർജനി’ തട്ടിപ്പ് മാതൃക. പറവൂർ എളന്തിരക്കര താഴഞ്ചിറ പാടശേഖരത്തിന്റെ ഭാഗമായി മുട്ടിക്കപ്പാടത്ത് പുനർജനി ഫ്ലാറ്റ് നിർമിക്കും എന്നായിരുന്നു സതീശന്റെ പ്രഖ്യാപനങ്ങളിലൊന്ന്. അതിൽ സന്തോഷിച്ചത് 12 കുടുംബങ്ങൾ.
ആഘോഷപൂർവം തറക്കല്ലിട്ട് വർഷമേറെ കഴിഞ്ഞിട്ടും ഫ്ലാറ്റ് ഉയർന്നില്ലെന്നുമാത്രമല്ല, പദ്ധതിതന്നെ ഉപേക്ഷിച്ചു. തറക്കല്ല് മാത്രം ഇപ്പോഴുമുണ്ട്. പുത്തൻവേലിക്കര ശാരദ വിദ്യാമന്ദിർ ട്രസ്‌റ്റ് സൗജന്യമായി നൽകിയ 15 സെന്റിൽ ഹാബിറ്റാറ്റ് ഫോർ ഹ്യുമാനിറ്റി സംഘടനയുടെ സഹായത്തോടെ ഫ്ലാറ്റ് നിർമിക്കുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിർമാണത്തിന് തടസ്സമുണ്ടെന്നുപറഞ്ഞ് പിൻവാങ്ങി. പദ്ധതിയുടെ മറവിൽ പാടശേഖരം നികത്താൻ ശ്രമമുണ്ടെന്ന് അന്നേ ആരോപണമുണ്ടായി.

ചിറ്റാറ്റുകര പഞ്ചായത്തിൽ തരിശുനിലത്തേയ്‌ക്ക് വഴിവെട്ടിയതും പുനർജനിയുടെ പേരിൽ. റിയൽ എസ്‌റ്റേറ്റുകാർക്കായാണിത്. ഒരേക്കർ 66 സെന്റിലെ തരിശുനിലത്തിലേക്ക് റോഡ് നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് സതീശൻ അനുവദിച്ചത് 25 ലക്ഷം രൂപ. പുനർജനി റോഡ് എന്ന് പേരുമിട്ടു. വൈദ്യുതിലൈനിന് മൂന്നുലക്ഷവും കുടിവെള്ളത്തിന് 1.99 ലക്ഷവും അനുവ ദിച്ചു.
പ്രളയബാധിതരെ സഹായിക്കാൻ ഭൂവുടമ നൽകിയ സ്ഥലത്ത് വ്യവസായ ഗ്രൂപ്പ് ഒരു വീട് നിർമിച്ചിരുന്നു. ഒരുവീട് മാത്രമുണ്ടായിരുന്ന തരിശുനിലത്തേക്ക് റോഡ് നിർമിക്കാനുള്ള സതീശന്റെ ശുഷ്‌കാന്തിക്കുപിന്നിൽ റിയൽ എസ്‌റ്റേറ്റ് താൽപ്പര്യമെന്ന് അന്നേ ആക്ഷേപമുയർന്നു. സഹകരണവകുപ്പും സന്നദ്ധസംഘടനകളും സുമനസ്സുകളുംചേർന്ന് നിർമിച്ച വീടുകൾക്ക് ‘പുനർജനി’ എന്ന ബോർഡ് തൂക്കി ക്രെഡിറ്റടിക്കാൻ പക്ഷേ, പ്രതിപക്ഷ നേതാവ് മുന്നിലുണ്ടായിരുന്നു.










0 comments