print edition കാര്യങ്ങൾ വെടിപ്പല്ല ; ബിനാമി പുറത്തുവരും

തിരുവനന്തപുരം
‘പുനർജനി’ പദ്ധതിയുമായി ബന്ധപ്പെട്ട ദുരൂഹമായ വിദേശയാത്രകളെക്കുറിച്ചും അനധികൃത പണമിടപാടുകളെക്കുറിച്ചും സമഗ്രാന്വേഷണമുണ്ടായാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിനാമി ഇടപാടുകാരും കുടുങ്ങും. പദ്ധതിയുടെ പേരിൽ നിയമവിരുദ്ധമായി പിരിച്ച കോടികൾ മണപ്പാട്ട് ഫൗണ്ടേഷൻ ഉൾപ്പെടെയുള്ള എൻജിഒ വഴി സതീശന്റെ സുഹൃത്തിന്റെ മകന്റെ ഉടമസ്ഥതയിൽ ഖത്തറിലുള്ള വ്യവസായങ്ങളിൽ നിക്ഷേപിച്ചെന്ന വിവരം നേരത്തേ പുറത്തുവന്നതാണ്. അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിച്ചാൽ ഇതടക്കം പുറത്തുവരുമെന്നതാണ് സതീശനെയും കൂട്ടാളികളെയും ഭയപ്പെടുത്തുന്നത്.
വിദേശ യാത്രകൾ സ്പോൺസർ ചെയ്തതിലും പുനർജനിക്ക് ഫണ്ട് നൽകിയതിലും സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടെന്നുപോലും മുമ്പ് മാധ്യമ വാർത്തകൾ വന്നിരുന്നു.
2018ലെ പ്രളയാനന്തരം സ്വന്തം മണ്ഡലമായ പറവൂരിലെ തകർന്ന വീടുകൾ പുനർനിർമിക്കാൻ എന്ന പേരിൽ യുകെയിലും ഗൾഫിലും പോയി വീടുകളുടെയും പ്രളയത്തിന്റെയും ചിത്രങ്ങളടക്കം പ്രദർശിപ്പിച്ചായിരുന്നു സതീശന്റെ ഫണ്ട് പിരിവ്. ഇത് വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) 2010ലെ സെക്‌ഷൻ 3 (2) (എ) യുടെ ലംഘനമാണെന്നത് ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.
പുനർജനി പദ്ധതിയുടെ ഭാഗമായി നിർമിച്ചു എന്ന പേരിൽ പുറത്തുവിട്ട വീടുകളുടെ വസ്തുത പരിശോധിച്ചപ്പോൾ അതിലും അടിമുടി കൃത്രിമം വിജിലൻസ് കണ്ടെത്തി. വിവിധ സംഘടനകൾ, വ്യക്തികൾ വഴി വിദേശത്തുനിന്ന് സ്വീകരിച്ച കോടികൾ ഉപയോഗിച്ച് എത്രവീടുകൾ നിർമിച്ചു എന്നതിനും കണക്കില്ല. 83 വീടിന്റെ കണക്ക് നേരത്തെ പറഞ്ഞെങ്കിലും അതിൽ ഭൂരിഭാഗവും കേരളത്തിലെ വിവിധ ബിസിനസ് ഗ്രൂപ്പുകൾ, വ്യവസായികൾ, സ്ഥാപനങ്ങളുടെ സിഎസ്ആർ വിഹിതങ്ങൾ എന്നിവ ചേർത്ത് സ്പോൺസർഷിപ്പിലൂടെ നിർമിച്ചതാണെന്ന് തെളിഞ്ഞിരുന്നു.










0 comments