ഇന്ന് ഉത്രാടപ്പാച്ചിൽ; ഓണമുണ്ണാൻ അവസാനവട്ട ഒരുക്കത്തിൽ മലയാളികൾ, തിരക്കിലമർന്ന് വിപണി

തിരുവനന്തപുരം ചാല മാർക്കറ്റിലെ തിരക്ക്
തിരുവനന്തപുരം : ആർപ്പുവിളി ഉയർത്തിയും പൂക്കളമിട്ടും അത്തം നാളിൽ തുടങ്ങിയ ആഘോഷങ്ങൾ കലാശക്കൊട്ടിലേക്ക്. ചൊവ്വാഴ്ച നാടും നഗരവും ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്നു. ബുധനാഴ്ച തിരുവോണത്തെ വരവേൽക്കാനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് മലയാളികൾ. പ്രധാന നഗരങ്ങളിലടക്കം മിക്കയിടത്തും ഉത്രാടത്തിന്റെ തിരക്കുകൾ തുടങ്ങി. സദ്യയൊരുക്കാനും പൂക്കളമിടാനുമുള്ള വസ്തുക്കളും അവശ്യസാമഗ്രികളും തേടിയുള്ള മലയാളിയുടെ ഉത്രാടപ്പാച്ചിലിന് ഇക്കുറി വിലക്കയറ്റത്തിന്റെ കാഠിന്യവുമുണ്ട്. ഉപ്പുതൊട്ട് കർപ്പൂരം വരെ അവശ്യ വസ്തുക്കൾക്കെല്ലാം തീവിലയാണ്. സദ്യയൊരുക്കാനുള്ള സാമഗ്രികൾക്കുമാത്രമല്ല, വിളമ്പാനുള്ള തൂശനിലയ്ക്കടക്കം വില കുതിച്ചുയർന്നു. വെളിച്ചെണ്ണയും ഏത്തക്കായയും വിലയിൽ പൊള്ളിച്ചതോടെ ചിലയിടങ്ങളിലെങ്കിലും ഉപ്പേരിക്ക് ഡിമാൻഡ് കുറഞ്ഞു. എങ്കിലും കാണം വിറ്റും ഓണം ഉണ്ണണമെന്ന സ്ഥിതിയിൽ സാധനങ്ങൾ വാങ്ങാനുള്ള ഓട്ടത്തിലാണ് ജനങ്ങൾ.

കഴിഞ്ഞവർഷത്തെക്കാൾ ഇരട്ടി തുകയാണ് ഇത്തവണ അവശ്യസാധനങ്ങൾക്ക്. പലചരക്കിനും പച്ചക്കറിക്കും തീവില. അരി, പച്ചക്കറി, പഞ്ചസാര, വെളിച്ചെണ്ണ തുടങ്ങിയവയ്‌ക്ക് ദിനംപ്രതിയാണ് വില വർധന. ഇക്കൊല്ലം കുത്തനെയാണ് എല്ലാത്തിനും വില കൂടിയത്. വിലക്കയറ്റം പിടിച്ചു വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയമായി.
അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതിനാൽ കാലാവസ്ഥയും വില്ലനാകുമോയെന്ന ഭീതിയുമുണ്ട്. തിങ്കൾ രാവിലെ മുതൽ പലയിടത്തും പരക്കെ മഴയായിരുന്നു. ഇടവിട്ട് പെയ്യുന്ന മഴയിലും ഓണം കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഓരോ മലയാളിയും. സ്ഥാപനങ്ങളിലെയും നാട്ടിലെയും മറ്റും ആഘോഷങ്ങളുടെ ഇടവേളയിലാണ് അവസാനവട്ട ഒരുക്കത്തിനുള്ള സാധനങ്ങൾ വാങ്ങാൻ ആളുകളെത്തുന്നത്.

ഉത്രാടദിനത്തിൽ മാവേലിയെ വീട്ടിൽ ഒരുക്കാനും പൂക്കളമിടാനുള്ള പൂക്കൾ വാങ്ങാനുമായി തിരക്കിലായി പൂ വിപണിയും സജീവമായിട്ടുണ്ട്. മിക്ക സ്ഥാപനങ്ങളിലും പൂക്കള മത്സരമുണ്ടായിരുന്നതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ നല്ല കച്ചവടമായിരുന്നു. മറുനാടൻ പൂക്കളാണ് പൂവിപണി കീഴടക്കിയത്. തെരുവോരക്കച്ചവടവും സജീവമായി.
പുത്തൻ ട്രെൻഡുമായി വിപണികളും സജീവമാണ്. ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഓണം സ്‌പെഷ്യൽ വിപണികളും സജീവമാണ്. കുറഞ്ഞ വിലയിൽ എല്ലാവിധ ഉൽപ്പന്നങ്ങളും ഇത്തരം ചെറിയ വിപണികളിൽ ലഭ്യമാണ്. വമ്പൻ ഓഫറുകൾ ഒരുക്കിയാണ് ഷോ റൂമുകളിലെ ഓണം വിപണി. വസ്‌ത്രങ്ങൾ, പലചരക്ക് ഉൽപ്പന്നങ്ങൾ, മധുരപലഹാരങ്ങൾ, പഴവർഗങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ എന്നിങ്ങനെ ആവശ്യമുള്ളതെല്ലാം ഓഫറിൽ ഒരുക്കിയിട്ടുണ്ട്.

വസ്ത്രവിപണിയിൽ കുത്താമ്പുള്ളി വസ്‌ത്രങ്ങൾക്കുതന്നെയാണ് ആവശ്യക്കാർ ഏറെ. ഇവയ്ക്കായി ടെക്സ്റ്റൈൽസുകളിൽ പ്രത്യേകം സെക്ഷനുകൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ മൽകോട്ടൺ, കല്ല്യാണിക്കോട്ടൺ, ടിഷ്യു സിൽക്ക് തുടങ്ങിയവക്കും മികച്ച വിൽപ്പനയുണ്ട്. ഫാബ്രിക് ഷർട്ടുകൾക്കും ആവശ്യക്കാർ ഏറെയാണ്.











0 comments