print edition വർഗീയതയുടെ ചിറകിലേറി യുഡിഎഫ്

തിരുവനന്തപുരം
തെരഞ്ഞെടുപ്പിൽ ജയിക്കാൻ ഏത് മാർഗവും സ്വീകരിക്കുമെന്നത് യുഡിഎഫിന്റെ ഇക്കാലത്തെ മാത്രം പ്രത്യേകതയല്ല. അധികാരത്തിന് പുറത്തിരുന്നപ്പോഴൊക്കെ അവർ അത്തരം വഴികൾ തേടിയിട്ടുണ്ട്. ഇത്തവണ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യമായും എസ്‌ഡിപിഐയുമായി രഹസ്യമായും യുഡിഎഫ് സഖ്യമുണ്ടാക്കി. പലയിടത്തും എൽഡിഎഫിനെ തോൽപിക്കാൻ ബിജെപിയുമായും സഹകരിച്ചു.
മതരാഷ്‌ട്രവാദികളുമായുള്ള യുഡിഎഫ് സഖ്യത്തെ ബിജെപിയും ആയുധമാക്കുന്നു. വർഗീയ ധ്രുവീകരണത്തിനുള്ള സാധ്യതയാണ് ഇതുണ്ടാക്കുക. മലപ്പുറത്ത് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടിയുടെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് പാണക്കാട് സാദിഖലി തങ്ങളാണ്. മുസ്ലിംലീഗിന്റെ മുൻ നിലപാടുകൾക്ക് കടകവിരുദ്ധമായിരുന്നു ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം.
ബിജെപിക്കായി വോട്ടു തേടുന്നതിലും യുഡിഎഫ് വിമുഖത കാണിച്ചില്ല. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ചില ഡിവിഷനുകളുടെ ഫലം നൽകുന്ന സൂചന അതാണ്. കൊല്ലം പരവൂർ മുനിസിപ്പാലിറ്റിയിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ സേതുമാധവനെ തോൽപ്പിക്കാൻ കോൺഗ്രസിന്റെ വോട്ടുകൾ ബിജെപിക്ക് മറിച്ചു. ഇവിടെ 20 വോട്ടുമാത്രമാണ് കോൺഗ്രസ് സ്ഥാനാർഥിക്ക് ലഭിച്ചത്.
എൽഡിഎഫ് വികസനം മാത്രം പറഞ്ഞപ്പോൾ വിവാദത്തിലും മതവിശ്വാസത്തിലുമായിരുന്നു യുഡിഎഫിന്റെ ആശ്രയം. ശബരിമലയുടെ പേരിൽ നോട്ടീസ് ഇറക്കി മതവിശ്വാസത്തെ ദുരുപയോഗിച്ചു. വിശ്വാസത്തെ ചൂഷണംചെയ്യുന്നതിൽ ബിജെപിയും യുഡിഎഫും ഒരുപോലെ മത്സരിച്ചു.
തിരുവനന്തപുരം കോർപറേഷനിൽ എൽഡിഎഫിന്റെ തുടർ വിജയം ഏതുവിധേനയും തടയുക എന്നതായിരുന്നു കോൺഗ്രസിന്റെയും ബിജെപിയുടെയും ലക്ഷ്യം. നിലവിൽ 10 ഡിവിഷനുകൾ മാത്രമുണ്ടായിരുന്ന യുഡിഎഫിന് 51 എന്ന മാജിക് നമ്പറിലേക്ക് എത്തുക പ്രയാസമായിരുന്നു.
കെ എസ് ശബരീനാഥനെ മേയർ സ്ഥാനാർഥി എന്ന് അവതരിപ്പിച്ചതൊക്കെ ഗ്രൂപ്പുകളിയുടെ ഭാഗമായി അദ്ദേഹത്തെ ഒതുക്കാനായിരുന്നു. ബിജെപി ജയിച്ച 50 ഡിവിഷനുകളിൽ 41ലും എൽഡിഎഫ് ആണ് രണ്ടാമത്. ഏഴിടത്ത് എൽഡിഎഫിന്റെ തോൽവി 60ൽ താഴെ വോട്ടിനായിരുന്നു. ഇവിടങ്ങളിലെല്ലാം യുഡിഎഫ് വോട്ടിൽ ഇടിവുണ്ടായി.










0 comments