print edition കൊച്ചിയിലെ യുഡിഎഫ് കൗൺസിലർ ബിജെപിയിൽ


സ്വന്തം ലേഖകൻ
Published on Nov 09, 2025, 12:00 AM | 1 min read
കൊച്ചി : കൊച്ചി കോർപറേഷനിൽ യുഡിഎഫിന്റെ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയായിരുന്ന വനിതാ കൗൺസിലർ ബിജെപിയിൽ ചേർന്നു. സുനിത ഡിക്‌സനാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. യുഡിഎഫ് ഒന്നിലും പങ്കെടുപ്പിക്കാറില്ലെന്നും പാർലമെന്ററി പാർടി യോഗങ്ങൾപോലും വിളിക്കാറില്ലെന്നും പാർടിമാറ്റത്തെക്കുറിച്ച് സുനിത പ്രതികരിച്ചു.
ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിൽനിന്ന് ശനിയാഴ്‌ചയാണ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൈറ്റില ഡിവിഷനിൽ ആർഎസ്‌പി സ്ഥാനാർഥിയായാണ് വിജയിച്ചത്. യുഡിഎഫ് ധാരണപ്രകാരം പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷയുമായി. 2010ൽ ഇവർ കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചിരുന്നു. കഴിഞ്ഞദിവസം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ് സജി നയിച്ച പദയാത്രയിലും പങ്കെടുത്തു. പദയാത്രയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അഭിമാനമെന്നായിരുന്നു അന്ന് പ്രസംഗിച്ചത്. ഇൗ ആവേശം തോന്നിയിട്ട് കുറച്ചുനാളായെന്നും പറഞ്ഞിരുന്നു.
ബിജെപിയിലേക്ക് പോകുന്നുവെന്ന സൂചനയുണ്ടായിട്ടും യുഡിഎഫ് നേതൃത്വം തടയാൻ ശ്രമിച്ചില്ലെന്ന വിമർശം ഘടകകക്ഷികളിൽനിന്ന് ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കൊച്ചിയിൽ കോൺഗ്രസ്–ബിജെപി രഹസ്യസഖ്യചർച്ചകൾ പുരോഗമിക്കവെയാണ് സുനിത ഡിക്‌സന്റെ കാലുമാറ്റവും അതിനോട് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർടികളുടെ തണുപ്പൻനിലപാടും. ഏതുവിധേനയും കോർപറേഷൻ ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് ശ്രമം. ബിജെപിയെ തുറന്നെതിർക്കാത്ത നിലപാടിനുപിന്നിൽ പരസ്‌പര സഹകരണ ധാരണ തന്നെയാണെന്ന സൂചനയുണ്ട്.











0 comments