'കൈ മാറ്റടോ.. അങ്ങനൊന്നും ചോദിക്കണ്ട, യുഡിഎഫ് വന്നാൽ വെറുതെയിരിക്കില്ല'; മാധ്യമങ്ങളോട് ആക്രോശിച്ചും ഭീഷണിമുഴക്കിയും അടൂർ പ്രകാശ്

അടൂർ പ്രകാശ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു
തിരുവനന്തപുരം: ശബരിമല സ്വർണമോഷണക്കേസിൽ പ്രത്യേക അന്വേഷണസംഘ (എസ്ഐടി) ചോദ്യം ചെയ്തതിന് പിന്നാലെ മാധ്യമങ്ങളോട് ക്ഷുഭിതനായി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ചോദ്യം ചെയ്യലിനെക്കുറിച്ച് മാധ്യമങ്ങൾ ആരാഞ്ഞപ്പോഴാണ് നിലവിട്ട് പെരുമാറിയത്.
ഇനിയും ചോദ്യംചെയ്യാൻ വിളിക്കുമോയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകനോട് അടൂർ പ്രകാശ് കയർത്തു. അങ്ങനെയൊന്നും ചോദിക്കേണ്ട എന്നും തന്നെക്കൊണ്ട് പറയിപ്പിക്കരുതെന്നുമായിരുന്നു യുഡിഎഫ് കൺവീനറുടെ പ്രതികരണം. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്കൊപ്പം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ചോദിച്ച റിപ്പോർട്ടർ ടിവി മാധ്യമപ്രവർത്തകനോട് 'കൈ മാറ്റടോ' എന്ന് ആക്രോശിച്ച് മറുപടി കാറിൽ കയറിപ്പോയി. പിന്നീടും റിപ്പോർട്ടർ ടിവിക്കുനേരെ ഭീഷണി തുടർന്നു. "ആഘോഷിക്കാൻ ഇരുന്ന ചിലരുണ്ടെന്ന് അറിയാം. യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇതൊക്കെ അന്വേഷിക്കും, ഞങ്ങളൊന്നും വെറുതെയിരിക്കില്ല"- എന്നായിരുന്നു ഭീഷണി.
സ്വർണമോഷണക്കേസിലെ മുഖ്യപ്രതികളുമായി അടൂർ പ്രകാശിനുള്ള അടുത്ത ബന്ധം ഏറെചർച്ചയായിരുന്നു. സ്വർണം മോഷണം നടത്തിയവരും വാങ്ങിയവരും വിറ്റവരും ഉൾപ്പെടെയുള്ള പ്രതികളുമായി, സംസ്ഥാനത്തിനകത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽവച്ചും ഒത്തുചേരുകയും കൂടിക്കാഴ്ച നടത്തുകയും പാരിതോഷികങ്ങളും മറ്റും സ്വീകരിക്കുകയും ചെയ്തതിനെ തുടർന്നാണ് എസ്ഐടി ചോദ്യംചെയ്തത്.
കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർദ്ധൻ എന്നിവരുമായി അടൂർ പ്രകാശ് പലതവണ കൂടിക്കാഴ്ച നടത്തിയതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രതികൾക്ക് പ്രവേശനം ഒരുക്കിയതിൽ അടൂർ പ്രകാശിന് നിർണയക പങ്കുണ്ടെന്നാണ് നിഗമനം.










0 comments