യുഡിഎഫ് വേട്ടക്കാർക്കൊപ്പമെന്ന് വ്യക്തമായി; അടൂർ പ്രകാശിനെതിരെ ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: നടിയെ പീഡിപ്പിച്ച കേസിൽ സർക്കാർ അപ്പീൽ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെതിരെ രൂക്ഷവിമർശനവുമായി നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അതിജീവിതയ്ക്കൊപ്പം പോവുകയെന്നത് സർക്കാരിന്റെ കടമയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ അതിജീവിതമാർക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണെന്ന് അടൂർ പ്രകാശ് ഉറപ്പിച്ച് പറയുകയാണെന്നും അവർ പറഞ്ഞു. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് ഭാഗ്യലക്ഷ്മിയുടെ വിമർശനം.
'സാറെ, ഇതുതന്നെയാണ് സാറെ സർക്കാർ ചെയ്യേണ്ടത്. ഒരു അതിജീവിതയ്ക്കൊപ്പം പോവുകയെന്നത് സർക്കാരിന്റെ കടമയാണ്. സർക്കാർ അങ്ങനെ തന്നെയാണ് പ്രവർത്തിക്കേണ്ടത്. താങ്കള്‍ ഈ പ്രസ്താവനയിലൂടെ ഒരു കാര്യം വ്യക്തമാക്കുകയാണ്, ഞങ്ങളുടെ പാർടി അധികാരത്തിൽ വന്നാൽ ഒരുക്കലും അതിജീവിതമാർക്കൊപ്പം നിൽക്കില്ല, ഞങ്ങൾ വേട്ടക്കാർക്കൊപ്പം മാത്രമേ നിൽക്കൂ എന്ന് താങ്കൾ ഉറപ്പിച്ച് പറയുകയാണ്. ഇന്നലെ കീഴ്ക്കോടതിയിൽ നിന്ന് പലരീതിയിൽ സ്വാധീനവും പണവും ഉപയോഗിച്ച് താൽക്കാലികമായി രക്ഷപ്പെട്ട കുറ്റാരോപിതനായ ദിലീപ് താങ്കളുടെ ഏറ്റവും അടുത്ത സുഹൃത്താണ് എന്ന് പറയുന്നു. വേട്ടക്കാർ രക്ഷപ്പെടുന്നുണ്ടെങ്കിൽ തങ്കളെ പോലുള്ളവരുടെ സ്വാധീനം മൂലമാണെന്ന് വളരെ വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്താണ് പ്രസ്താവന. വോട്ട് ചെയ്യുന്ന ഓരോരുത്തരും ഇതൊക്കെയാണ് ഇവരുടെ മനസിലിരിപ്പ് എന്ന് ശ്രദ്ധിക്കുക'- ഭാഗ്യലക്ഷ്മി വീഡിയോയിൽ പറയുന്നു.
അതേസമയം നടൻ ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജിവെച്ചു. അന്തിമ വിധിയെന്ന നിലയിൽ സംഘടനകൾ കാണുന്നുവെന്നും ഇനി ഒരു സംഘടനയുടെയും ഭാഗമാകില്ലെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.










0 comments