print edition ട്വന്റി 20യുടെ കമ്പനിഭരണത്തിന് തിരിച്ചടി

കോലഞ്ചേരി
കിറ്റക്‌സ് കമ്പനി ഉടമയുടെ ട്വന്റി 20 ഭരണം തൂത്തെറിഞ്ഞ് കുന്നത്തുനാട് മണ്ഡലം. നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണവും രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനും ഒരു ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളുമാണ് ട്വന്റി 20യെ കൈവിട്ടത്.
വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടിടങ്ങളിൽനിന്നാണ് ട്വന്റി 20യെ വോട്ടർമാർ പുറത്താക്കിയത്. കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ കിഴക്കമ്പലത്തും ഐക്കരനാടും മാത്രമാണ് ഇക്കുറി അവർക്ക് നിലനിർത്താനായത്. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ യുഡിഎഫിനാണ് ഭരണം ലഭിച്ചത്. മഴുവന്നൂരിൽ 19ൽ 14 സീറ്റും കുന്നത്തുനാട് 18ൽ 11 സീറ്റും നേടിയാണ് കഴിഞ്ഞ പ്രാവശ്യം ട്വന്റി 20 ജയിച്ചത്. ഇക്കുറി അവിടങ്ങളിൽ യഥാക്രമം ആറും എട്ടും സീറ്റിലാണ് വിജയിക്കാനായത്.
പുത്തൻകുരിശ് ജില്ലാപഞ്ചായത്ത് ഡിവിഷനിൽ ട്വന്റി 20യെ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളി എൽഡിഎഫ് മിന്നുംവിജയം നേടി. കോലഞ്ചേരി ജില്ലാ പഞ്ചായത്ത്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ട്വന്റി 20യെ കൈവിട്ടു. ബ്ലോക്ക് പഞ്ചായത്തിൽ ആകെയുള്ള 14 ഡിവിഷനിൽ അഞ്ചുവീതം യുഡിഎഫും എൽഡിഎഫും നേടി.
ഏഴ് പഞ്ചായത്തുകളിൽ ഇക്കുറി ഭരണം പിടിക്കുമെന്നാണ് ട്വന്റി 20 കോ–ഓർഡിനേറ്റർകൂടിയായ കിറ്റക്‌സ് ഉടമ സാബു എം ജേക്കബ് അവകാശപ്പെട്ടിരുന്നത്.
ജില്ലയിലെ മുഴുവൻ നഗരസഭകളിലും കൊച്ചി കോർപറേഷനിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ട്വന്റി 20 ഭരിച്ചയിടങ്ങളിലെ കന്പനി ഉടമയുടെ ഏകാധിപത്യവും അഴിമതിയും കെടുകാര്യസ്ഥതയും തിരിച്ചടിയായി. പദ്ധതിവിഹിതം പാഴാക്കിയതും ഭരണത്തിലെ വീഴ്‌ചകളും തുറന്നുകാട്ടി എൽഡിഎഫ് നിരന്തര സമരത്തിലായിരുന്നു. അതെല്ലാം ജനങ്ങളെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചെന്ന് തെരഞ്ഞെടുപ്പുഫലം വ്യക്തമാക്കുന്നു.










0 comments