'പി വി അൻവർ ബിജെപിയിലേക്ക് പോകും; എട്ട് വീട് തകർത്ത് പുതിയത് വാഗ്ദാനംചെയ്തു, അവർ പെരുവഴിയിൽ': തൃണമൂൽ കോൺഗ്രസിന്റെ വീഡിയോ പുറത്ത്

ഫറോക്ക്: നിയമസഭാ തെരഞ്ഞടുപ്പിൽ ബേപ്പൂരിൽ യുഡിഎഫിന്റെ സ്ഥാനാർഥിയായി സ്വയം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയ പി വി അൻവറിനെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് സംസ്ഥാന നേതൃത്വം. തദ്ദേശ തെരഞ്ഞെടുപ്പിൽ 200 സീറ്റുവരെ യുഡിഎഫിൽനിന്ന് വാങ്ങിത്തരുമെന്ന് പറഞ്ഞാണ് അൻവർ സംസ്ഥാന കൺവീനറായത്, ഇയാൾ നാളെ ബിജെപിയിലേക്കുള്ളതാണെന്നും ഇയാളെ തൃണമൂൽ കോൺഗ്രസായി അംഗീകരിക്കില്ലെന്നും സംസ്ഥാന പ്രസിഡന്റ് സി ജി ഉണ്ണി പറഞ്ഞു. ബേപ്പൂരിൽ തിങ്കൾ വൈകിട്ട് സംഘടിപ്പിച്ച പൊതുയോഗത്തിലാണ് നേതാക്കളൊന്നടങ്കം പരസ്യമായി അൻവറിനെ തള്ളിപ്പറഞ്ഞത്.
ഞങ്ങളെ ഒതുക്കാൻ ബിജെപിക്കൊപ്പം കൂടുന്നവരെ പാഠം പഠിപ്പിക്കും. മാറിമാറി അഭിപ്രായങ്ങൾ പറഞ്ഞ് ഈ പ്രസ്ഥാനത്തിന് ദുഷ്പേര് മാത്രമാണ് അൻവർ സമ്പാദിച്ചുതന്നത്. മുന്നണിയിൽ ചേരാൻ ആർക്കും അപേക്ഷ കൊടുത്തിട്ടില്ല. ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എട്ടുപേരുടെ വീട് പൊളിച്ചുകളഞ്ഞ് പുതിയ വീട് അൻവർ വാഗ്ദാനംചെയ്തു. ഈ കുടുംബങ്ങളിപ്പോൾ പെരുവഴിയിലാണ്.
സിപിഐ എമ്മിൽനിന്ന് പ്രമുഖനായ ഒരു നേതാവ് പാർടിയിലേക്ക് വരുന്നുണ്ടെന്നായിരുന്നു അൻവറിന്റെ അവകാശവാദം. ഒടുവിൽ മഞ്ഞക്കടമ്പനെയാണ് അൻവർ കൊണ്ടുവന്നത്.
അധികാരമില്ലാതെ അൻവർ ചീഫ് കോ–ഓർഡിനേറ്റർമാരെ പ്രഖ്യാപിച്ചു. പി വി അൻവറിനെ കൂട്ടുപിടിച്ച് യുഡിഎഫ് നടത്തുന്ന നാടകങ്ങൾ പൊളിക്കും.
28ന് തിരുവനന്തപുരത്ത് സംസ്ഥാന പ്രവർത്തക സമിതി യോഗം ചേർന്ന് കേരളത്തിൽ മത്സരിക്കേണ്ട സീറ്റുകളിൽ തീരുമാനമെടുക്കുമെന്നും സ്ഥാനാർഥികളെ ഫെബ്രുവരി അവസാനം പ്രഖ്യാപിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു. ജയ്സൽ കാവുങ്കൽ അധ്യക്ഷനായി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് മൻസൂർ പാറാടൻ, മഹിളാ കോ–ഓർഡിനേറ്റർ സോഫിയ ഷെറീഫ്, യൂത്ത് സ്റ്റേറ്റ് കോ–ഓർഡിനേറ്റർ പവിത്രൻ, സംസ്ഥാന–ജില്ല നേതാക്കളായ ഷാഫി ഷൗക്കത്ത്, സുൽത്താൻ, സുജു മോൾ, സുജിച്ചൻ, ബേപ്പൂർ മണ്ഡലം കോ–ഓർഡിനേറ്റർ സനൽകുമാർ എന്നിവരും സംസാരിച്ചു.










0 comments