"60 കിലോമീറ്ററോളം രാത്രി കാട്ടിലൂടെ യാത്ര ചെയ്ത് പുറത്തെത്തി, നാട്ടിലെത്തുമോ എന്ന് ഭയന്നു"

നേപ്പാളിൽനിന്നും മടങ്ങിയെത്തിയ കാസർകോട് സ്വദേശികൾ മാധ്യമങ്ങളോട് പ്രതികരിക്കുന്നു
കാഞ്ഞങ്ങാട്: മിന്നൽ പ്രളയത്തെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ കാസർകോട് സ്വദേശികൾ തിരികെ നാട്ടിലെത്തി. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽനിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ ഇവർ ഞായർ രാവിലെ കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നു. അഞ്ചംഗ സംഘമാണ് എത്തിയത്.
കൺമുന്നിൽ കണ്ട പ്രളയത്തിന്റെ ഭീതി ഇപ്പോഴും വിട്ടുപോയിട്ടില്ലെന്ന് തിരികെ എത്തിയവർ പറഞ്ഞു. 36 പേരടങ്ങുന്ന സംഘം രണ്ട് വാഹനങ്ങളിലായിട്ടാണ് ഉണ്ടായിരുന്നത്. കെട്ടിട അവശിടങ്ങളും മരങ്ങളും വാഹനങ്ങളുമെല്ലാം ഒഴുകിപോകുന്നത് നേരിട്ടുകണ്ടു. ആ സമയത്ത് ഭീകരത മനസിലായില്ല. പ്രദേശവാസികളോട് ചോദിച്ചപ്പോൾ ചെറിയൊരു ഡാം പൊട്ടിയെന്ന് മാത്രമാണ് അറിഞ്ഞത്. പിന്നീട് സോഷ്യൽമീഡിയ വഴി കണ്ടപ്പോൾ ഞെട്ടിപ്പോയി. എന്തുചെയ്യണം എങ്ങോട്ട് പോകണമെന്ന ഒരു നിർദേശവുമുണ്ടായില്ല. 10 മണിമുതൽ മൂന്ന് മണിവരെ അവിടെതന്നെ കാത്തിരുന്നു. പിന്നീട് കാട്ടിലൂടെ ഒരു വഴിയുണ്ടെന്ന് അറിഞ്ഞു. 60 കിലോമീറ്ററോളം കാട്ടിലൂടെ യാത്രചെയ്താണ് പുറത്തെത്തിയത്. രാത്രി സമയത്തായിരുന്നു യാത്ര. ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെടുന്നുമുണ്ടായിരുന്നു. നാട്ടിലെത്തുമോ എന്ന ഭയം ഉണ്ടായിരുന്നു. പുലർച്ചെ ചിറ്റ്‍വാൻ എന്ന സ്ഥലത്തെത്തി. അവിടെനിന്ന് പൊഖാറയിലേക്കും പിന്നീട് ലുംബിനിയിലേക്കും എത്തി അതിർത്തി കടക്കുകയായിരുന്നു. - തിരികെ എത്തിയവർ മാധ്യമങ്ങളോട് പറഞ്ഞു.
നേപ്പാളിലേക്ക് വിനോദയാത്രയ്‌ക്ക് പോയ മലയാളിസംഘത്തിലെ 31 പേർ ഞായർ പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു. കൊച്ചയിൽ നിന്ന് ഇടപ്പള്ളി ‘ട്രാവൽ ഹബ്ബ് 24’ ട്രാവൽ ഏജൻസിയിലൂടെ പോയവരാണ് തരിച്ചെത്തിയത്. ശനിയാഴ്‌ച ഗൊരഖ്‌പൂരിൽനിന്ന് വിമാനത്തിൽ കയറിയ സംഘം മുംബൈവഴിയാണ് മടങ്ങിയെത്തിയത്. നേപ്പാളിലെ കാഠ്‌മണ്ഡു, പോഖ്ര, ലുംബിനി എന്നിവിടങ്ങൾ സന്ദർശിച്ച സംഘമാണ് സുരക്ഷിതരായി തിരിച്ചെത്തിയത്.
സംഘത്തിലെ 16 പേർ കോട്ടയം ജില്ലക്കാരും 12 പേർ എറണാകുളം ജില്ലക്കാരുമാണ്. അഞ്ചുപേർ കാസർകോടുനിന്നും മൂന്നുപേർ തൃശൂരിൽനിന്നും രണ്ടുപേർ കണ്ണൂരിൽനിന്നുമാണ്. 36 പേർ 22ന് കൊച്ചി അന്തരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നാണ് യാത്രതിരിച്ചത്. കൊച്ചിയിൽനിന്ന് മുംബൈയിലേക്കും തുടർന്ന് ഗോരഖ്‌പുരിലേക്കുമായിരുന്നു വിമാനയാത്ര. തൃശൂരിൽനിന്നുള്ള രണ്ടുപേർ ട്രെയിനിൽ ഗോരഖ്‌പുരിലെത്തി സംഘത്തോടൊപ്പം ചേർന്നു. അവിടെനിന്ന് റോഡ്‌മാർഗം ഞായറാഴ്‌ച കാഠ്‌മണ്ഡുവിലെത്തി.
ശനിയാഴ്ച നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ നാട്ടിലെത്തിയിരുന്നു. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പെടെ ഏഴുപേരെക്കുറിച്ച് വിവരമില്ല.









0 comments