print edition പിഎം ശ്രീ പദ്ധതി: ഉപസമിതിയിൽ വെട്ടിലായി ലീഗ്; നേതൃയോഗത്തിന് മുറവിളി

റഷീദ് ആനപ്പുറം
Published on Jun 20, 2026, 12:00 AM | 1 min read
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കാനുള്ള മന്ത്രിസഭാ ഉപസമിതി രൂപീകരണത്തിലും വെട്ടിലായി മുസ്ലിംലീഗ്. വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ കൺവീനറായ നാലംഗ ഉപസമിതിയിൽ ബാക്കി മൂന്നുപേരും കോൺഗ്രസ് മന്ത്രിമാരാണ്. മറ്റ് ഘടകകക്ഷികൾക്ക് പ്രാതിനിധ്യം നൽകിയിട്ടുമില്ല.
പദ്ധതിക്കനുകൂലമായ റിപ്പോർട്ട് തട്ടിക്കൂട്ടാനാണിതെന്ന സംശയം ലീഗ് നേതൃത്വത്തിൽ ചിലർക്കുണ്ട്. അതുകൊണ്ട് ഉപസമിതിയോഗം ചേരുംമുന്പ് ലീഗ് നേതൃയോഗം ചേരണമെന്ന് യൂത്ത് ലീഗും എംഎസ്‌എഫും ആവശ്യപ്പെട്ടതായാണ് വിവരം. ലീഗ് അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെക്കുറിച്ച് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ജനറൽ സെക്രട്ടറി പിഎംഎ സലാം എന്നിവർ ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുമായി ഫോണിൽ സംസാരിച്ചു.
മന്ത്രിമാരായ റോജി എം ജോൺ, പി സി വിഷ്‌ണുനാഥ്, എം ലിജു എന്നിവരാണ് നാലംഗ സമിതിയിലെ കോൺഗ്രസ് മന്ത്രിമാർ. ഇതിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ സർവകലാശാലകൾ കാവിവൽക്കരിക്കുന്നതിന് ഗവർണറുടെ നടപടിയെ പിന്തുണച്ചയാളാണ്. മറ്റുള്ളവരാകട്ടെ, യുഡിഎഫ്–ബിജെപി ഡീലിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വന്തക്കാരും.
പി എം ശ്രീ നടപ്പാക്കാനുള്ള പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് അടങ്ങിയ ഫയൽ മന്ത്രിസഭയിൽ സമർപ്പിക്കാൻ മുഖ്യമന്ത്രിക്ക് കൈമാറിയത് മന്ത്രി എൻ ഷംസുദ്ദീനാണ്. ഫയലിൽ ഒരു വിയോജനക്കുറിപ്പും രേഖപ്പെടുത്തിയിരുന്നില്ല.
ഫലത്തിൽ പി എം ശ്രീക്ക് അനുകൂലമായ റിപ്പോർട്ടാകും ഉപസമിതിയുടേത്.
വിഷയത്തിൽ ലീഗ് അണികളിലും നേതാക്കൾക്കിടയിലും കടുത്ത എതിർപ്പാണുള്ളത്. എന്നാൽ, നേതൃത്വത്തിന്റെ അറിവോടെയാണ് ആർഎസ്‌എസ് പദ്ധതിക്ക് ലീഗിന്റെ അഞ്ച് മന്ത്രിമാരും അനുകൂല നിലപാട് സ്വകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.










0 comments