print edition ചില്ലിക്കൊമ്പൻ ചരിഞ്ഞു

ആളിയാറിൽ ചെരിഞ്ഞ ചില്ലിക്കൊമ്പന്റെ ജഡം തമിഴ്നാട് വനംവകുപ്പ് ജീവനക്കാർ വെള്ളത്തിൽനിന്ന് കരയിലേക്ക് കയറ്റാൻ വടംകെട്ടുന്നു
പാലക്കാട്: നെല്ലിയാമ്പതിയുടെ സ്വന്തം ‘ചില്ലിക്കൊമ്പൻ’ തമിഴ്‌നാട് ആനമല കടുവ സങ്കേതത്തിലെ കോണ്ടൂർ കനാലിൽ വീണ് ചരിഞ്ഞു. പൊള്ളാച്ചി സേത്തുമട പച്ചത്തണ്ണീരിൽ ശനി വൈകിട്ട് നാലിനാണ് അപകടം. 20 അടി താഴ്‌ചയുള്ള കനാലിൽ കുടുങ്ങിയ ആന നീരൊഴുക്കിൽ ശ്വാസംമുട്ടിയാണ് ചരിഞ്ഞതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കനാലിൽ വെള്ളം കൂടുതലായതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും ജഡം പുറത്തെടുക്കാനായില്ല. കനാലിലൂടെ ഒഴുക്കിവിട്ട് തിരുമൂർത്തി അണക്കെട്ടിനുമുന്പായി ജഡം കരയ്‌ക്കടുപ്പിക്കുകയായിരുന്നു. ഞായറാഴ്ച ഉദുമലൈ വെറ്ററിനറി മെഡിക്കൽ സംഘമെത്തി പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി സംസ്‌കരിച്ചു. കൊമ്പന് 54 വയസ്സുണ്ട്.
നെല്ലിയാമ്പതിക്കാർക്ക് പ്രിയപ്പെട്ടവനായിരുന്നു കാര്യമായ ഉപദ്രവങ്ങളുണ്ടാക്കാത്ത ചില്ലിക്കൊമ്പൻ. ആദിവാസി കോളനിയിലെ വീടിനോട് ചേർന്നുള്ള പ്ലാവിൽനിന്ന് ചക്കയിടുന്ന ആനയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.










0 comments