print edition ഗവർണറുടെ ജീവനെടുത്ത കാലം

സിക്കന്തർ ബഖ്‌ത്
2004 ഫെബ്രുവരി 23 ഗവർണർ സിക്കന്തർ ബഖ്‌ത് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു
തിരുവനന്തപുരം : കൃത്യമായ ചികിത്സ കിട്ടാതെ ഗവർണർ മരിച്ച രാജ്യത്തെ ആദ്യസംഭവം യുഡിഎഫ് കാലത്താണ് എന്നത് സൗകര്യപൂർവം മറച്ചുവച്ചാണ് ആരോഗ്യമേഖലയ്ക്കുനേരെ യുഡിഎഫും മാധ്യമങ്ങളും നടത്തുന്ന കടന്നാക്രമണം. ഗവർണർ സിക്കന്തർ ബഖ്‌ത് 2004 ഫെബ്രുവരി 23ന് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചെറുകുടലിൽ തടസ്സമുണ്ടായതിനെതുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗവർണർ നാലാംദിവസം രാത്രിയാണ് മരിച്ചത്.
വിദഗ്‌ദ ചികിത്സയുടെ കേന്ദ്രങ്ങളായി കരുതിവന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇത് നടന്നതെന്നത് ദുരന്തത്തിന്റെ ആഴം വ്യക്തമാക്കുന്നു.
വയറുവേദനയുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ഗവർണർക്ക് അൾട്രാസൗണ്ട് സ്കാനിങ് നടത്തി മരുന്ന് നൽകി വിട്ടു. ജ്യൂസ് അടക്കം സാധാരണ ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുംചെയ്‌തു. അടുത്തദിവസം വേദന അസഹനീയമായതോടെ വീണ്ടുമെത്തി. ആദ്യദിവസം വിശദപരിശോധന നടത്തി രോഗം കണ്ടുപിടിച്ചില്ല. പിന്നീട് ശസ്‌ത്രക്രിയാ സമയത്ത് ഓറഞ്ച് ജ്യൂസ് ഉൾപ്പെടെ ഒന്നരലിറ്റർ ദ്രാവകം ഗവർണറുടെ ആമാശയത്തിൽനിന്ന് നീക്കം ചെയ്‌തിരുന്നു. ഇത് പൂർണായി നീക്കം ചെയ്‌തില്ലെന്നും ഒരംശം ശ്വാസകോശത്തിൽ കുരുങ്ങിയതുമൂലമുണ്ടായ ആസ്‌പിറേഷൻ ന്യൂമോണിയയാണ് മരണത്തിന് കാരണമായതെന്ന് ഒരു ഡോക്‌ടർ തന്നെ അഭിപ്രായപ്പെട്ടു.
ഗവർണർക്ക് സാധാരണ ന്യുമോണിയയ്ക്കുള്ള ചികിത്സയുമാണ് നൽകിയത്. പിന്നാലെ അണുബാധയും സ്ഥിരീകരിച്ചു. കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് തീരാക്കളങ്കം സൃഷ്ടിച്ചതാണ് സിക്കന്തർ ബഖ്‌തിന്റെ മരണം.
ഉയരം ക്രമീകരിക്കാൻ കഴിയാത്ത ഓപ്പറേഷൻ ടേബിൾ, അണുവിമുക്തമല്ലാത്ത ഉപകരണങ്ങൾ, എപ്പോഴും കേടുവരുന്ന യന്ത്രങ്ങൾ, ഇരുട്ടുവീണാൽ പ്രവർത്തിക്കാത്ത അൾട്രാസൗണ്ട് വിഭാഗം... ഇതായിരുന്നു തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രി. ആന്തരികമായ അണുബാധയാണ് മരണകാരണമെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ടിനെ തള്ളി മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർതന്നെ രംഗത്തുവന്നു. അണുബാധാ സാധ്യതയുള്ള ഓപ്പറേഷൻ തിയറ്ററിൽ ശസ്‌ത്രക്രിയ നടത്തിയതും ഇതിന്റെ ദൃശ്യങ്ങൾ ഒരു ഡോക്ടർ ക്യാമറയിൽ പകർത്തിയതും വിവാദമായി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി എ കെ ആന്റണി പുറത്തുനിന്നുള്ള വിദഗ്‌ദ ഡോക്‌ടർമാരെക്കൊണ്ടുള്ള അന്വേഷണം അനുവദിച്ചില്ല.










0 comments