ഓണത്തിരക്ക് തന്നെ; ട്രെയിനിനും ബസിനും ടിക്കറ്റില്ല, മടക്കയാത്രയും ദുഷ്കരം

തിരുവനന്തപുരം : ഓണാഘോഷങ്ങൾ ഒതുങ്ങി തുടങ്ങിയിട്ടും ആഴ്ചകൾക്ക് മുൻപ് തുടങ്ങിയ ഓണത്തിരക്കിന് മാറ്റമില്ല. ഓണത്തിന് നാടണയാനുള്ള തിരക്കിനേക്കാൾ കഠിനമാണ് മടക്കയാത്ര. പല സമയങ്ങളിലായി യാത്ര തിരിച്ചവർ ഓണാവധിക്ക് ശേഷം ഒന്നിച്ചെത്തുമ്പോൾ അവസ്ഥ കൂടുതൽ ക്ലേശകരമാകും.
തിരുവോണത്തിന്റെ ആഘോഷങ്ങൾ കഴിഞ്ഞ് ജനങ്ങളുടെ തിരികെപ്പോക്ക് തുടങ്ങുന്ന സമയമാണിത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളും കേരളത്തിലെ പ്രധാന നഗരങ്ങളിലേക്കെത്തുന്നു. റെയിൽവേ സ്റ്റേഷനുകളിലും കെഎസ്ആർടിസിയിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
തിരക്ക് നിയന്ത്രിക്കുന്നതിനായി മാസങ്ങൾക്ക് മുൻപ് തന്നെ പ്രത്യേക ട്രെയിനുകൾ അനുവദിച്ചിരുന്നു. എന്നാൽ, യാത്രക്കാരുടെ എണ്ണവും ആവശ്യകതയും മനസിലാക്കി ട്രെയിനുകളുടെ സർവീസ് വർധിപ്പിച്ചില്ല. അനുവദിച്ച ട്രെയിനുകളേക്കാൾ ഇരട്ടിയിലധികം യാത്രക്കാരാണ് ഓണാവധിക്ക് നാട്ടിലേക്ക് പോയത്. നിരവധി പേർക്ക് ടിക്കറ്റുകൾ ലഭ്യമായില്ല. അവധി കഴിഞ്ഞ് ജോലിസ്ഥലങ്ങളിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മടങ്ങുന്നവർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള അവസരം പോലും ലഭിച്ചില്ല എന്നതാണ് യാഥാർഥ്യം. ഓണം തുടങ്ങുന്നതിന് മുൻപ് തന്നെ റിട്ടേൺ ടിക്കറ്റുകളടക്കം നിമിഷ നേരത്തിനുള്ളിൽ കാലിയായിരുന്നു. ഇനി ജനറൽ കോച്ചുകളെ ആശ്രയിക്കാമെന്ന് വെച്ചാൽ ഭൂരിഭാഗം ട്രെയിനുകളിലും കാലുകുത്താൻ പോലും ഇടമില്ലാത്ത സ്ഥിതിയാണ്.
കെഎസ്ആർടിസി യാത്രയുടെ കാര്യവും സമാനമാണ്. ബസുകളിലൊന്നും സീറ്റുകളൊഴിവില്ല. എങ്ങനെയെങ്കിലും തിരികെയെത്താനായി ദീർഘനേരം നിൽക്കാൻ പോലും ജനങ്ങൾ തയ്യാറായാണ്. ഓണസമയമായതിനാൽ കൊള്ളനിരക്കാണ് ബസുകളിൽ ഈടാക്കുന്നതും. യാത്രാപ്രതിസന്ധി നികത്താൻ സ്പെഷ്യൽ സർവീസുകൾ നടത്താൻ കെഎസ്ആർടിസിക്കാകില്ല.









0 comments