തൃശ്ശൂർ വെടിക്കെട്ടപകടം: ചൂടുമൂലം സ്ഫോടനമുണ്ടാകാൻ സാധ്യത കുറവെന്ന് പെസോ; നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ

പെസോയും പൊലീസും ചേർന്ന് പരിശോധന നടത്തുന്നു
കൊച്ചി: മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ സുപ്രധാന നിരീക്ഷണവുമായി പെസോ (പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷൻ). വേനൽച്ചൂടുമൂലം സ്ഫോടകവസ്തുക്കൾ തനിയെ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണെന്നാണ് പെസോ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
സ്ഫോടനത്തിന് പിന്നിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിന്റെ ഭാഗമായി ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് സ്ഥലത്ത് വിശദമായ പരിശോധന നടത്തും. അപകടത്തിന്റെ പശ്ചാത്തലത്തിൽ, പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പാലക്കാട്ടെ പടക്കനിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി.
പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള നിർമ്മാണശാലയ്ക്കാണ് ജില്ലാ കളക്ടർ എംഎസ് മാധവിക്കുട്ടിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയത്. കോട്ടയം സ്വദേശി ബിനോയ് ജേക്കബിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനം സീൽ ചെയ്യുകയും തൊഴിലാളികളെ മാറ്റുകയും ചെയ്തു.
സംഭവസ്ഥലത്ത് പെസോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് സ്ഫോടനത്തിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ വ്യക്തത വരുന്നത്. അപകടം ഒഴിവാക്കാൻ വെടിക്കെട്ട് നടക്കുന്ന മേഖലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.










0 comments