ഒന്നല്ല, രണ്ടല്ല; ഗുരുവായൂരിന് ‘3 എംഎൽഎമാർ’

എൻ കെ അക്ബർ, ഗീത ഗോപി, കെ കെ വത്സരാജ്
ഗുരുവായൂർ: തൃശൂർ ജില്ലയിൽ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ മൂന്ന് പേരുടെ സ്വദേശം ഗുരുവായൂർ മണ്ഡലം. ഗുരുവായൂർ മണ്ഡലത്തിലെ വിജയിയായ എൻ കെ അക്ബറിന് പുറമെ നാട്ടികയിൽ നിന്ന് വിജയിച്ച ഗീത ഗോപിയും കയ്‌പമംഗലത്ത് നിന്ന് വിജയിച്ച കെ കെ വത്സരാജും ഗുരുവായൂർ മണ്ഡലത്തിൽ നിന്നുള്ളവർ തന്നെ.
എൻ കെ അക്ബർ ചാവക്കാട് നഗരസഭാ പ്രദേശത്തെ ടൗൺ ഈസ്റ്റ് മേഖലയിൽ നിന്നുള്ളയാളാണ്. ഗീത ഗോപി ഗുരുവായൂരിലെ കാരക്കാടുനിന്നും കെ കെ വത്സരാജ് ഇരിങ്ങപ്പുറത്തുനിന്നുമുള്ളവരാണ്. എൻ കെ അക്ബർ ചാവക്കാട് നഗരസഭാ ചെയർമാനായിരുന്നു. ഗീത ഗോപിയാകട്ടെ ഗുരുവായൂർ നഗരസഭയുടെ ചെയർപേഴ്‌സണായും ഡെപ്യൂട്ടി ചെയഴ്‌പേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
മതസൗഹാർദ മണ്ണിൽ വർഗീയതയ്ക്കും മതസ്പർധയ്ക്കും സ്ഥാനമില്ലെന്ന് തെളിയിച്ചുകൊണ്ടാണ് ഗുരുവായൂരിൽ എൽഡിഎഫ് സ്ഥാനാർഥി എൻ കെ അക്ബർ രണ്ടാം തവണയും വിജയിച്ചത്. 1998 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. എൽഡിഎഫ് തുടർച്ചയായി അഞ്ചാം തവണയാണ് ഗുരുവായൂരിൽ വിജയിക്കുന്നത്.
66,069 വോട്ടാണ് എൻ കെ അക്ബർ നേടിയത്. ഇതിൽ 640 എണ്ണം പോസ്റ്റൽ വോട്ടാണ്. യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദാണ് രണ്ടാം സ്ഥാനത്ത്. 64,071 വോട്ട് നേടി. ബിജെപി സ്ഥാനാർഥി അഡ്വ. ബി ഗോപാലകൃഷ്ണന് 28,947 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. വർഗീയ പരാമർശങ്ങൾ നടത്തി മതസ്പർധയുണ്ടാക്കാൻ ബി ഗോപാലകൃഷ്ണൻ നിരന്തരം ശ്രമിച്ചിരുന്നു. ഇതിനെയെല്ലാം മറി കടന്നാണ് എൻ കെ അക്ബർ ഗുരുവായൂരിൽ ചെങ്കൊടി പാറിച്ചത്.
ഗുരുവായൂർ എംഎൽഎയായും ചാവക്കാട് നഗരസഭാ ചെയർമാനായും നാട്ടിൽ സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ കാഴ്ചവച്ച എൻ കെ അക്ബറിന് ജന മനസ്സിലുള്ള അംഗീകാരം ഉറപ്പിക്കുന്നതാണ് ഈ വിജയം.
ചാവക്കാട് സ്വദേശിയായ എൻ കെ അക്ബർ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ് പൊതുപ്രവർത്തനം ആരംഭിച്ചത്. 25–-ാം വയസ്സിൽ ചാവക്കാട് നഗരസഭാ കൗൺസിലറായി. 2015ൽ ചാവക്കാട് നഗരസഭാ ചെയർമാനായി. 2021ൽ 77,072 വോട്ടുകൾ നേടിയാണ് എൻ കെ അക്ബർ എംഎൽഎയായത്. സിഐടിയു ജില്ലാ സെക്രട്ടറിമാരിലൊരാൾ. ഗ്യാസ് വിതരണ തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ ചുമതലകളും വഹിക്കുന്നു. ചാവക്കാട് നാലകത്ത് കുറ്റിക്കാട്ട് വീട്ടിൽ ഉസ്മാനാണ് ബാപ്പ. ഉമ്മ: റാബിയ. ചാവക്കാട് സഹകരണബാങ്ക് ജീവനക്കാരി സഫീറയാണ് ഭാര്യ. മക്കൾ: ഫിബ, ഹിത.










0 comments