print edition യുഡിഎഫിന്റേത് അപകടകരമായ കളി: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: എങ്ങനെയെങ്കിലും അധികാരം പിടിക്കാനായി യുഡിഎഫിന് അറിയാവുന്ന ഏകതന്ത്രം വർഗീയത ഇളക്കിവിടലാണെന്നും ഏറ്റവും അപകടകരമായ ആ കളിയാണ് യുഡിഎഫ് കളിക്കുന്നതെന്നും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. തോമസ് ഐസക് പറഞ്ഞു.
ലീഗിനൊപ്പം ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും ഒന്നിപ്പിച്ചുനിർത്തി, സിപിഐ എം ഹിന്ദുത്വ വർഗീയത കളിക്കുന്നു എന്ന നരേറ്റീവ് സൃഷ്ടിക്കുന്നതിന്റെ പരിഹാസം ആർക്കും മനസിലാകില്ലെന്നാണ് യുഡിഎഫിലെയും അവരുടെ പ്രൊപ്പഗാൻഡ ക്വട്ടേഷൻ ഏറ്റെടുത്തി മാധ്യമങ്ങളിലെയും സ്വയം പ്രഖ്യാപിത ബുദ്ധിരാക്ഷസർ ധരിച്ചുവച്ചിരിക്കുന്നത്.
എതിർക്കുന്നവരെയെല്ലാം ഹിന്ദുവിരുദ്ധരും രാജ്യദ്രോഹികളുമായാണ് ആർഎസ്എസ് ചിത്രീകരിക്കുന്നത്. രാജ്യത്തെയും ഹിന്ദുക്കളെയും ആരും ആർഎസ്എസിന് തീറെഴുതിയിട്ടില്ല. സാമാന്യബുദ്ധിയുള്ളവരെല്ലാം ആർഎസ്എസിന്റെ അവകാശവാദത്തെ പുച്ഛിച്ചു തള്ളും. ഈ തന്ത്രത്തിന്റെ മറുവശമാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും പയറ്റുന്നത്. അവരെ എതിർക്കുന്നവരെല്ലാം മുസ്ലിം വിരുദ്ധരാണുപോലും. വിദ്വേഷരാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നത് ഇസ്ലാമോഫോബിയയാണുപോലും. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിർക്കുന്നവരെല്ലാം ഹിന്ദുത്വചാപ്പ പേറുന്നവരാണുപോലും.
തങ്ങളെ എതിർക്കുന്നവരോട്, പാകിസ്ഥാനിൽ പോകൂ എന്ന് ആക്രോശിക്കുന്ന ആർഎസ്എസുകാരെ ദുർബലമായി അനുകരിക്കുകയാണ് ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും. മതനിരപേക്ഷതയെ പുച്ഛത്തോടെ കാണുന്ന രാഷ്ട്രീയചിന്താഗതിയുടെ പ്രതിഫലനമാണിതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.









0 comments